തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ വെട്ടിലാക്കി പോലീസ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്. മറം മുറിയ്ക്ക് പ്രതികള്‍ നല്‍കിയ അനുമതി കത്തുകള്‍ വ്യാജമാണെന്നും കത്തെഴുതിയത് പ്രതി റോജി അഗസ്റ്റിനാണെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ കുരുക്ക് മുറുകി.
ആദിവാസികളുടെയും ചെറുകിട ഭൂവുടമകളുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് റോജി അഗസ്റ്റിന്‍ അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടെ ഉള്‍പ്പെടെ 65 ഉടമകളുടെ ഭൂമിയില്‍ നിന്നാണ് 104 മരങ്ങള്‍ മുറിച്ചത്. ഇതിനായി തയ്യാറാക്കിയ ഏഴു അപേക്ഷകളും അഗസ്റ്റിന്റെ കൈപ്പടയിലുള്ളതാണ്.
/sathyam/media/media_files/5ye7wdIdoNy6vpyeqP9X.jpg)
ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് കത്തുകള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിരുന്നത്. ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി നല്‍കിയ അനുമതിയുടെ പശ്ചാതലത്തിലായിരുന്നു പ്രതികള്‍ അപേക്ഷ സമര്‍പ്പിച്ചത്.
ഭൂപരിഷ്‌കരണ നിയമം വന്നതിനുശേഷം പട്ടയം നല്‍കിയ ഭൂമികളില്‍ കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങള്‍ മാത്രമാണ് ഈ നിയമപ്രകാരം മുറിക്കാന്‍ അനുവാദമുള്ളത്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകന് മുറിക്കാം. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ 500 വര്‍ഷത്തിലും പഴക്കമുള്ള മരങ്ങളും മുറിച്ചതായി കണ്ടെത്തി.
/sathyam/media/media_files/rBEZzy8XBNc6KV7pWnGb.jpg)
104 മരങ്ങളാണ് മുട്ടില്‍നിന്ന് മുറിച്ചുമാറ്റിയിരുന്നത്. 574 വര്‍ഷം പഴക്കമുള്ള മരവും മുറിച്ചിട്ടുണ്ട്. 500 വര്‍ഷം പഴക്കമുള്ള മൂന്ന് മരങ്ങളുണ്ട്. 300 വര്‍ഷം പഴക്കമുള്ള 14 മരങ്ങളും മുറിച്ചതിലുണ്ട്. പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തിലാണ് മുറിച്ച മരങ്ങളുടെ വയസ്സുനിര്‍ണയം നടത്തിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന 19 കേസുകളില്‍ ഏഴ് കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. കേസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട മുട്ടില്‍ മരംമുറിക്കേസിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കാനുള്ളത്. അടുത്തയാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിച്ചേക്കും.