ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ലഭിച്ച വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ മീററ്റ് സ്വദേശിയായ 13കാരനെന്ന് കണ്ടെത്തി. ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ജൂണ്‍ നാലിന് ലഭിച്ചത്.
തുടർന്ന് 12 മണിക്കൂറോളം വിമാനം വൈകി. വിമാനത്തില്‍ 301 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരേയും ജീവനക്കാരേയും ഒഴിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീഷണി വ്യാജമാണെന്നും ഇതിന് പിന്നില്‍ 13കാരനാണെന്നും കണ്ടെത്തിയത്. കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിലേക്ക് വിട്ടു.
പുതിയതായി നിര്‍മിച്ച ഇ-മെയില്‍ ഐ.ഡിയില്‍ നിന്നാണ് കുട്ടി സന്ദേശം അയച്ചത്. തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി പറഞ്ഞു.