ന്യൂഡല്‍ഹി: ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത മൂലം വരുണ്‍ ഗാന്ധിക്ക് ഇത്തവണ സ്ഥാനാര്‍ഥിത്വം നിഷേധിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ടാണ് ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. പ്രതീക്ഷിച്ചതുപോലെ പിലിഭിത്തില്‍ വരുണ്‍ ഗാന്ധിയെ പാര്‍ട്ടി തഴഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയാണ് ഇവിടെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി. എന്നാല്‍ വരുണിന്റെ മാതാവും സുല്‍ത്താന്‍പുരിലെ സിറ്റിങ് എംപിയുമായ മനേക ഗാന്ധിക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി.
ബിജെപി നേതൃത്വവുമായുള്ള വരുണിന്റെ ഉടക്ക് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്. വരുണ്‍ കോണ്‍ഗ്രസില്‍ ചേരുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. വരുണ്‍ ഗാന്ധിയെ പരസ്യമായി ക്ഷണിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.
വരുണിനെ ബിജെപി ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണെന്നായിരുന്നു അധിര്‍ രഞ്ജന്റെ പ്രതികരണം. അദ്ദേഹത്തിനായി കോൺഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. വരുൺ നല്ല പ്രതിഛായയുള്ള.ആളാണെന്നും അധിർ പറഞ്ഞു. അധിര്‍ രഞ്ജന്റെ ക്ഷണത്തെക്കുറിച്ച് വരുണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.