/sathyam/media/media_files/qFcQ3Abup7HtUXIdGrlH.jpg)
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനായി ബിജെപി പുറത്തുവിട്ട അഞ്ചാമത്തെ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടം പിടിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തും. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലാണ് കങ്കണ മത്സരിക്കുന്നത്.
ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് കങ്കണ പ്രതികരിച്ചു. വിശ്വസ്തയായ പൊതുപ്രവര്‍ത്തയാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
"ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എല്ലായ്‌പ്പോഴും എൻ്റെ നിരുപാധിക പിന്തുണയുണ്ട്. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എൻ്റെ ജന്മനാട്ടിൽ നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ നേതൃത്വത്തിന്റെ തീരുമാനം ഞാൻ അനുസരിക്കുന്നു", കങ്കണ പറഞ്ഞു.
അതേസമയം, വരുണ്‍ ഗാന്ധിയെ പിലിഭിത്തില്‍ നിന്ന് ഒഴിവാക്കി. പകരം ജിതിന്‍ പ്രസാദയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ മേനക ഗാന്ധി സുല്‍ത്താന്‍പൂരില്‍ വീണ്ടും ജനവിധി തേടും. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും.
ജെഎംഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സീത സോറന്‍ ദുംകയിൽനിന്ന് മത്സരിക്കും.കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നവീന്‍ ജിന്‍ഡാല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ ജനവിധി തേടും.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സംബാൽപൂരിൽ നിന്നും സംബിത് പത്രയെ പുരിയിൽ നിന്നും മത്സരിക്കും. ജനപ്രിയ ടിവി സീരിയലായ രാമായണത്തിലെ രാമനായി അഭിനയിച്ച നടൻ അരുൺ ഗോവിലിനെ മീററ്റ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കി. മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ, കേന്ദ്രമന്ത്രി അശ്വിനി ചൗബെ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us