ഡൽഹി: 2150കോടി രൂപ വിലയുള്ള ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷയിൽ ബോയിംഗ് വിട്ടുവീഴ്ച ചെയ്തത് ആഗോള തലത്തിൽ ബോയിംഗ് കമ്പനിയുടെ നിലവാരം ഇടിക്കുകയും ബിസിനസിന് ദോഷകരമാവുകയും ചെയ്യും.
അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിംഗിന്റെ ഓഹരികളിൽ കുത്തനേ ഇടിവുണ്ടായി. ഇതിനു പിന്നാലെയാണ് വിമാന നിർമ്മാണ കമ്പനിയുടെ വൻ വീഴ്ചകൾ പുറത്തേക്ക് വന്നത്.
ഉയർന്ന ഇന്ധനക്ഷമത എന്ന വാഗ്ദാനവുമായി യാത്രാസുഖം കൂടിയ വിമാനങ്ങൾ എന്ന പേരിലാണ് ഡ്രീംലൈനറുകൾ വൻതോതിൽ ലോകമെങ്ങും ബോയിംഗ് വിറ്റഴിക്കുന്നത്.
ഇതുവരെ 1189 ഡ്രീംലൈനർ വിമാനങ്ങൾ വിറ്റഴിച്ചതായാണ് സൂചന. ഗുരുതര സാങ്കേതിക പിശക് കണ്ടെത്തിയതോടെ, ഇന്ത്യയിൽ ഡ്രീംലൈനർ വിമാനങ്ങൾ പറക്കാൻ അനുവദിച്ചേക്കില്ല. നേരത്തേ ബോയിംഗിന്റെ മറ്റൊരു ശ്രേണിയിലെ വിമാനങ്ങളും ഇന്ത്യയിൽ പറക്കാൻ അനുവദിച്ചിരുന്നില്ല.
/sathyam/media/media_files/2025/06/13/9kQLWrAfaui1etjkHrfi.jpg)
യൂറോപ്പിലേക്കടക്കം ദീർഘദൂര സർവീസുകൾക്കായി കൂടുതൽ ഡ്രീംലൈനർ വിമാനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു എയർ ഇന്ത്യ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ഓർഡർ റദ്ദാക്കാൻ സാദ്ധ്യതയുണ്ട്.
ഡ്രീംലൈനറിന്റെ ഘടനാ പിശക് സംബന്ധിച്ച് ബോയിംഗിലെ എൻജിനിയർമാരടക്കം നേരത്തേ ആശങ്ക അറിയിച്ചിരുന്നതാണ്. വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നതിൽ ബോയിംഗ് വിട്ടുവീഴ്ച ചെയ്‌തെന്നായിരുന്നു ആരോപണം.
പലേടങ്ങളിലായി നിർമ്മിച്ച് യന്ത്രഭാഗങ്ങളും വിമാനത്തിന്റെ മറ്റു ഭാഗങ്ങളും കൂട്ടി യോജിപ്പിക്കുകയാണെന്നായിരുന്നു എൻജിനിയർമാരുടെ ആരോപണം.
ഇത് വിമാനത്തിന്റെ ദീർഘായുസ് കുറയ്‌ക്കുമെന്ന് 17 വർഷം ബോയിംഗിൽ പ്രവർത്തിച്ച എൻജിനിയർ സലേഹ്പൂർ ചൂണ്ടിക്കാട്ടിയിരുന്നു.
/sathyam/media/media_files/2025/06/13/250612-ahmedabad-8-rs-8d8ab7-314345.webp)
ആയിരക്കണക്കിന് യാത്രകൾക്ക് ശേഷം വിമാനം പറക്കലിനിടെ തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഈ തകരാർ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 2021 മുതൽ രണ്ട് വർഷം ഡ്രീംലൈനർ നിർമ്മാണം നിർത്തിവച്ചിരുന്നു.
2150കോടി രൂപ വിലയുള്ള വിമാനത്തിൽ ജനറൽ ഇലക്ട്രിക്കിന്റെയും റോൾസ് റോയ്സിന്റെയും എൻജിനുകളുടെ വേരിയന്റുകൾ ലഭ്യമാണ്. അഹമ്മദാബാദിൽ തകർന്ന വിമാനമടക്കം 60 ശതമാനത്തിലേറെ ഡ്രീംലൈനറുകളിലും ജിഇയുടെ എൻജിനുകളാണു ഘടിപ്പിച്ചിരിക്കുന്നത്.
റോൾസ് റോയ്സിന്റെ വിഹിതം 40 ശതമാനത്തോളം മാത്രമാണ്. കൂടുതൽ ഇന്ധനക്ഷമത നൽകാൻ വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിന് പുറമെ, എയർലൈനുകൾക്ക് വിലക്കുറവ് നൽകാൻ സുരക്ഷയിലും യന്ത്രഭാഗങ്ങളിലും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നചായും ആരോപണമുണ്ട്.
/sathyam/media/media_files/2025/06/13/9re4qg8eOPdZHv1FkRO2.webp)
ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിനാൽ 1496കോടി രൂപയ്ക്ക് ഡ്രീംലൈനർ വിറ്റഴിക്കുന്നു. വിലക്കുറവിനായി സുരക്ഷയിലടക്കം വിട്ടുവീഴ്ച ചെയ്യുന്നത് ബോയിംഗിന്റെ നിലവാരം അന്താരാഷ്ട്ര തലത്തിൽ ഇടിക്കുമെന്ന് ഉറപ്പാണ്.
നിലവാരമില്ലാത്ത സ്‌പെയർപാട്‌സുകൾ സ്ഥാപിക്കുന്നുണ്ടെന്നും വിമാനത്തിന്റെ ഓക്സിജൻ സംവിധാനങ്ങളിൽ തകരാർ കണ്ടെത്തിയെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിമാനം നിലംപതിച്ചത് റൺവേയിൽ നിന്ന് ഉയർന്ന് 32 സെക്കൻഡിനുള്ളിലാണ്. ഉയർന്ന് 15 സെക്കൻഡിനകം എൻജിനുകൾ തകരാറിലായെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സമയത്തിനകം വിമാനം നിലംപതിച്ചു തുടങ്ങിയിരുന്നു. എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് അപായ സന്ദേശം അയച്ചെങ്കിലും മറുപടി സ്വീകരിക്കാനുള്ള സമയം പോലും പൈലറ്റിന് കിട്ടിയില്ല.
/sathyam/media/media_files/2025/06/13/y5jvznonfhicf8xdxmfx-194938.webp)
ഇരട്ട എൻജിനുള്ള വിമാനത്തിന്റെ രണ്ടു എൻജിനുകളിൽ ഒന്ന് തകരാറിലായാലും രണ്ടാമത്തേത് എന്തു കൊണ്ട് പ്രവർത്തിച്ചില്ലെന്നതും ടേക്ക് ഓഫ് സമയത്ത് താഴ്ന്നിരിക്കേണ്ട ചിറകിലെ ഫ്ലാപ്പ് ക്രമീകരണത്തിൽ പിഴവു വന്നതിലും സംശയമുണ്ട്.
ലാൻഡിങ് ഗിയർ താഴ്ത്തിയ നിലയിലായിരുന്നതും അസ്വാഭാവികമാണ്. വിമാനം സാധാരണയായി ഉയർന്നുപൊങ്ങാൻ തുടങ്ങിയാൽ ലാൻഡിങ് ഗിയർ ഉയർത്തും.
അഹമ്മദാബാദിൽ എൻജിൻ ത്രസ്റ്റ് നഷ്ടപ്പെട്ടതു മനസ്സിലാക്കി ലാൻഡിംഗ് ഗിയർ ഉയർത്താതിരുന്നതാവാം. ക്രാഷ് ലാൻഡ് ചെയ്താൽ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന കരുതലിലായിരിക്കും പൈലറ്റുമാർ ഇങ്ങനെ ചെയ്തതെന്നും സംശയിക്കപ്പെടുന്നു.
വിദ്ഗദ്ധ അന്വേഷണത്തിൽ വേണം ഇതിനെല്ലാം വ്യക്തത വരുത്താൻ.