ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് ദിവസം മുമ്പ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോൺഗ്രസ് തിരുനെൽവേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡൻ്റായിരുന്ന കെപികെ ജയകുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ജയകുമാർ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. ജയകുമാറിനെ വ്യാഴാഴ്ച കാണാതായെന്നും പിറ്റേന്ന് മകൻ പരാതി നൽകിയിരുന്നെന്നും പൊലീസ് അറിയിച്ചു. ജയകുമാര്‍ എഴുതിയെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് കണ്ടെടുത്തു. എന്നാല്‍ ഇത് ജയകുമാര്‍ തന്നെ എഴുതിയതാണോയെന്ന് വ്യക്തത വരുത്തണമെന്ന് പൊലീസ് പറഞ്ഞു.
ദുരൂഹ മരണത്തിൽ എഐഎഡിഎംകെ ആഞ്ഞടിച്ചു. സംഭവം സംസ്ഥാനത്തെ ക്രമസമാധാനനിലയുടെ ഗുരുതരമായ തകർച്ചയെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ എഐഎഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.