Advertisment

കോൺ​ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാൻ നടപടികളുണ്ടാവില്ല

New Update
congress1

ഡൽഹി: ആദായ നികുതി കേസിൽ കോൺഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാൻ തുടർനടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീംകോടതിയിലാണ് ഉറപ്പ് നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകൾ ഇല്ലാതെ കോൺഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.

ആദായനികുതി വകുപ്പ് നടപടിക്കെതിരെ 2016ൽ നൽകിയ ഹർജിക്കൊപ്പമാണ് 3500 കോടി അടയ്ക്കാൻ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് കോൺഗ്രസ് ഇടക്കാല അപേക്ഷ ഫയൽ ചെയ്തത്. 2016ലെ ഹർജിയുമായി ബന്ധമില്ലാത്തതിനാൽ ഇടക്കാല അപേക്ഷ പരിഗണിക്കുന്നതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആദ്യം എതിർത്തു.

എന്നാൽ വിഷയം പരിഗണിച്ച സാഹചര്യത്തിൽ തത്കാലം പണം ഈടാക്കാൻ നടപടികൾ ഉണ്ടാകില്ലെന്ന് തുഷാർ മേത്ത ഉറപ്പ് നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇതെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൻ്റെ ഉറപ്പ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മശിഹ് എന്നിവരടങ്ങിയ ബെഞ്ച് രേഖപ്പെടുത്തി. ജൂലായ് 24നേ കേസ് വീണ്ടും പരിഗണിക്കൂ.

സുപ്രീംകോടതിയിൽ കേന്ദ്രം ഉറപ്പ് നൽകിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിൻ്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാൻ ധൃതിയിൽ നടപടികൾ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി പുനർ നിർണയ നടപടികൾ ആദായ നികുതി വകുപ്പ് തുടരാൻ തന്നെയാണ് സാധ്യത.

Advertisment