/sathyam/media/media_files/2025/11/22/bengal-2025-11-22-17-38-06.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി.
കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
അധ്യാപികയുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ടു ചെയ്തു.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബംഗാൾ മന്ത്രി ഉജ്ജൽ ബിശ്വാസ് ശനിയാഴ്ച റിങ്കുവിന്റെ കുടുംബത്തെ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം, ജൽപൈഗുരിയിലും ജോലി സമ്മർദ്ദത്തെ തുടർന്ന് ബിഎൽഒ ജീവനൊടുക്കിയിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകിയിരുന്നു.
സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ വ്യാഴാഴ്ച മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, റിങ്കു തരഫ്ദാറിന്റെ മരണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരിട്ട് ഉത്തരവാദിയാണെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര ആരോപിച്ചു. അടുത്തിടെ, എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദത്തെ തുടർന്ന് കണ്ണൂരിലും ബിൽഒ ജീവനൊടുക്കിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us