ലഖ്‌നൗ: ഭര്‍ത്താവിനെ കൊല്ലുന്നയാള്‍ക്ക് അരലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ആഗ്രയിലെ ബാഹ് ജില്ലയിലാണു സംഭവം. പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്. യുവതിക്കെതിരെ കേസെടുത്തെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. ദാമ്പത്യ ജീവിതം തുടങ്ങിയതിനു പിന്നാലെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവും രൂക്ഷമായി. 2022 ഡിസംബറിൽ, യുവതി ഭർത്താവിന്റെ വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി.
ജീവനാംശം തേടി ഭര്‍ത്താവിനെതിരേ കേസും ഫയല്‍ചെയ്തു. മൂന്നുമാസം മുന്‍പ് ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. അയൽവാസിയുടെ വീട്ടിൽ താമസിക്കുന്ന വാടകക്കാരനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിക്കുന്നു.