ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ചൈന പേര് മാറ്റിയതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ രംഗത്ത്.
"ഇന്ന് ഞാൻ നിങ്ങളുടെ വീടിൻ്റെ പേര് മാറ്റിയാൽ, അത് എൻ്റേതായി മാറുമോ? അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ സംസ്ഥാനമായിരിക്കും. പേരുകൾ മാറ്റിയതില്‍ ഒരു കാര്യവുമില്ല'', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ദക്ഷിണ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് സംഘടിപ്പിച്ച കോർപ്പറേറ്റ് ഉച്ചകോടി 2024-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലങ്ങളുടെ പേര് മാറ്റുന്നത് കൊണ്ട് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാറില്ല. സൈന്യത്തെ നിയന്ത്രണരേഖയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കി നേരത്തെ വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.