ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഒരു നുണയനാണെന്ന് രാജ്യത്തിന് നന്നായി അറിയാമെന്ന് ജയറാം രമേശ് പരിഹസിച്ചു. പക്ഷേ, താൻ ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന മോദിയുടെ ഏറ്റവും പുതിയ അവകാശവാദം, നുണ പറയുന്നതിൽ അദ്ദേഹം അനുദിനം എത്തുന്ന പുതിയ ആഴങ്ങൾ കാണിക്കുന്നുവെന്നും ജയറാം രമേശ് വിമര്‍ശിച്ചു.
''2024 ഏപ്രിൽ 19 മുതൽ, സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി വർഗീയ ഭാഷയും ചിഹ്നങ്ങളും സൂചനകളും ഉപയോഗിച്ചുവെന്നത് മോദി അത് സ്വന്തം ഓർമ്മയിൽ നിന്ന് മായ്ച്ചാലും ഞങ്ങളുടെ കൂട്ടായ ഓർമ്മയിൽ നിന്ന് മായ്‌ക്കാനാവാത്ത പൊതു രേഖയാണ്''-ജയറാം രമേശ് 'എക്‌സി'ല്‍ കുറിച്ചു.
ഇക്കാര്യം ഞങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നടപടിയെടുക്കേണ്ടതായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.
ഈ പ്രചാരണത്തിലുടനീളം, സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം ഒഴികെയുള്ള ഒരു അജണ്ടയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതു ഖജനാവിലേക്ക് ഭീമമായ ചിലവ് നൽകി പ്രമോട്ട് ചെയ്ത മോദി കി ഗ്യാരൻ്റി തകർന്നു.
400 സീറ്റില്‍ കൂടുതല്‍ നേടുമെന്ന വാദം നിശബ്ദമായി സംസ്‌കരിക്കപ്പെട്ടു. ഓരോ ഇന്ത്യൻ പൗരൻ്റെയും തുല്യമായ വളർച്ചയ്‌ക്കായുള്ള കോൺഗ്രസ് പാർട്ടിയുടെയും ഇന്ത്യാ മുന്നണിയുടെയും അജണ്ടയെ കുറിച്ച് നുണ പറയുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന, തീവ്രശ്രമം. താന്‍ പുറത്തുപോകുമെന്ന ഉറപ്പാണ് ഇപ്പോള്‍ ഓര്‍മ്മക്കുറവ് നടിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്നും ജയറാം രമേശ് പരിഹസിച്ചു.