ചണ്ഡീഗഡ്: ഹരിയാനയില്‍ എല്ലാമുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി). തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാര്‍ട്ടി വട്ടപ്പൂജ്യമായി. ചിത്രത്തില്‍ പോലും ഇല്ലാത്ത വിധത്തില്‍ തകര്‍ന്നു.
ബിജെപിയുടെ സഖ്യകക്ഷിയായി സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിയാണ് ഇന്ന് നാമാവശേഷമായത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്നിട്ടും ഫലമുണ്ടായില്ല. പാര്‍ട്ടിയുടെ മുഖമായ ദുഷ്യന്ത് ചൗട്ടാല നേടിയത് പതിനായിരത്തില്‍ താഴെ മാത്രം വോട്ടുകളാണെന്നതാണ് ജെജെപിക്ക് മറ്റൊരു നാണക്കേട്.
ആദ്യം പ്രഹരം സ്വന്തം എംഎല്‍എമാര്‍ വക
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജെജെപിക്ക് തിരിച്ചടിയായി 10 എംഎൽഎമാരിൽ നാല് പേരും പാർട്ടി വിട്ടിരുന്നു. എം.എൽ.എമാരായ ഈശ്വർ സിംഗ്, രാംകരൻ കാല, ദേവേന്ദ്ര ബബ്ലി എന്നിവരായിരുന്നു അന്ന് പാര്‍ട്ടി വിട്ടത്.