ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിനെ ന്യായീകരിച്ച് കേന്ദ്രം. പ്രോ ടേം സ്പീക്കറായി നിയമിതനായ ഭര്‍തൃഹരി മഹ്താബ് പരാജയമറിയാതെ ഏഴു തവണ എംപിയായ വ്യക്തിയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എട്ടു തവണ എംപിയായി. എന്നാല്‍ അദ്ദേഹം 1998ലും, 2004ലും പരാജയപ്പെട്ടെന്നും റിജിജു വിശദീകരിച്ചു.
കിരണ്‍ റിജിജുവിന്റെ വാക്കുകള്‍:
''കോൺഗ്രസ്സ് പാർട്ടി ഇങ്ങനെ സംസാരിക്കുന്നതിൽ ലജ്ജ തോന്നുന്നു എന്ന് വളരെ ഖേദത്തോടെ പറയണം. പ്രോടേം സ്പീക്കറെ സംബന്ധിച്ച് ആദ്യം അവർ ഒരു പ്രശ്നം സൃഷ്ടിച്ചു. ഈ പ്രൊ-ടേം സ്പീക്കറുടെ നിയമനം വളരെ താൽക്കാലികമാണ്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ അവർ അവരുടെ ചുമതല ചെയ്യുന്നു. പ്രോടേം സ്പീക്കറുടെ ചുമതല പരിമിതമാണ്. ഭർതൃഹരി മഹ്താബിൻ്റെ പേരിനെ അവർ എതിർത്തു. ഭർതൃഹരി മഹ്താബ് തുടർച്ചയായി ഏഴ് തവണ ലോക്‌സഭയിൽ അംഗമായി. നിലവില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭയിലുണ്ടായിരുന്ന അംഗം അദ്ദേഹമാണ്. കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് അവര്‍ പറഞ്ഞത്. എട്ട് തവണ അദ്ദേഹം അംഗമായി. എന്നാൽ 1998ലും 2004ലും അദ്ദേഹം പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂ''