വനിതാ ഡോക്ടറുടെ മരണം; നേരറിയാന്‍ സിബിഐ എത്തി; ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തു; ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തി; പ്രധാന പ്രതിയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ച് ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്തു

New Update
cbi 1

കൊൽക്കത്ത: ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ച് ഉദ്യോഗസ്ഥരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്തു.

Advertisment

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് ചോദ്യം ചെയ്തത്. സിബിഐ മരണപ്പെട്ട ഡോക്ടറുടെ കുടുംബാംഗങ്ങളെ കണ്ട് സിബിഐ മൊഴി രേഖപ്പെടുത്തി.

കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത താല പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഓഫീസർ അഭിജിത്ത് മൊണ്ടലിനേയും സിബിഐ വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മൊണ്ടൽ കേന്ദ്ര ഏജൻസിക്ക് കൈമാറി. മെഡിക്കൽ കോളേജിലെ നാല് പിജിടി വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതിയുടെ രാത്രിയിലെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഫോൺ രേഖകളും ടവർ ലൊക്കേഷൻ വിവരങ്ങളും സിബിഐ പരിശോധിച്ചുവരികയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഇയാളുടെ സന്ദേശങ്ങളും കോൾ ലോഗുകളും ഏജൻസി പരിശോധിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രാത്രി 11 മണിയോടെ പ്രതി ആശുപത്രിയിൽ പ്രവേശിച്ചതായും കുറച്ച് സമയത്തിന് ശേഷം പുലർച്ചെ തിരിച്ചെത്തിയതായും സിസിടിവി ക്യാമറ ദൃശ്യങ്ങൾ വെളിപ്പെടുത്തി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലേക്ക് പ്രതി പോകുന്നത് കാണാം. 

വെള്ളിയാഴ്ച നാലാം നിലയിലെ സെമിനാർ ഹാളിൽ നിന്നാണ് ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ പ്രധാന പ്രതിയെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് സിബിഐ അന്വേഷിക്കുന്നത്.

Advertisment