മധുര: സി.പി.എമ്മിനെ നയിക്കാൻ ഇനി ആര് ? ഈ ചോദ്യമാവും ബുധനാഴ്ച മധുരയിൽ ആരംഭിക്കുന്ന പാർട്ടി കോൺഗ്രസിൽ ഉടനീളം ഉയരുക. സീതാറാം യെച്ചൂരിക്ക് പകരക്കാരനെ തേടുന്ന സി.പി.എമ്മിന് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുക ശ്രമകരമായ ദൗത്യമാണ്.
ചട്ടപ്രകാരം 75 വയസ് പിന്നിട്ട ഏഴു പേർ ഇക്കുറി പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താവും. ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് സി.പി.എമ്മിന് മുന്നിലുള്ള വെല്ലുവിളിയായി തുടരുന്നു.
ഇ.എം.എസിനു ശേഷം കേരളത്തിൽ നിന്നൊരാൾ ജനറൽ സെക്രട്ടറിയാവുമോയെന്നതും സസ്പെൻസാണ്. എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ എന്നിവരാണ് പോകേണ്ടവർ.
/sathyam/media/media_files/2025/03/31/O1QyRzzt2xGnv1aZREDj.jpg)
ഇവരിൽ വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവർ ജനറൽ സെക്രട്ടറിയാവാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരാണ്. പ്രായപരിധി ഇളവ് നൽകി വൃന്ദയെ സെക്രട്ടറിയാക്കാനാണ് സാദ്ധ്യതയേറെ.
തിരഞ്ഞെടുക്കപ്പെട്ടാൽ സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായി അവർ മാറും. ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിദ്ധ്യമാണെന്നത് വൃന്ദയ്ക്ക് അനുകൂലമാവും.
പിണറായി വിജയന് ഇക്കുറിയും ഇളവ് നൽകിയേക്കും. ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. അദ്ദേഹത്തിന് പ്രായപരിധി ഇളവ് നൽകി ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തിയത് ഈ സാധ്യത മുന്നിൽകണ്ടാണ്. തപസ് സെൻ, സൂര്യകാന്ത് മിശ്ര എന്നീ പേരുകളാണ് ബംഗാളിൽ നിന്നുള്ളത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അപ്രതീക്ഷിത മുഖങ്ങളെ പരിഗണിച്ചാൽ മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെ നയിക്കാനെത്തും. കർഷക സമരം നയിച്ച ദാവ്ളെ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റാണ്.
/sathyam/media/media_files/2025/03/31/9x6rChfFCOIVqh8an7Me.jpg)
കണ്ണൂർ പാർട്ടി കോൺഗ്രസിൽ 2022ൽ മാത്രം പി.ബിയിൽ എത്തിയ ധാവ്ളെയെ രാജ്യത്ത് പാർട്ടിയെ നയിക്കാനുള്ള ചുമതലയേൽപ്പിക്കുമോയെന്ന് കണ്ടറിയണം.
2012 മുതൽ പി.ബിയിൽ പ്രവർത്തിക്കുന്ന സീനിയറായ എം.എ. ബേബിയെയാണ് പ്രകാശ് കാരാട്ട് നിർദ്ദേശിക്കുന്നതെന്ന് അറിയുന്നു. എന്നാൽ പിണറായി വിജയന്റെ മനസിൽ എ.വിജയരാഘവനാണ്.
ദേശീയതലത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാൽ ഹിന്ദി ബെൽറ്റിൽ നിന്നുള്ള നേതാവ് ജനറൽ സെക്രട്ടറിയാവാനും സാദ്ധ്യതയേറെയുണ്ട്.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് ഇന്ത്യാ മുന്നണിയായി മുന്നോട്ടു പോവുകയാണ് സിപി.എം. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ധാരണയുമുണ്ട്. എന്നാൽ കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർക്കുകയാണ് കേരളത്തിലെ പാർട്ടി.
/sathyam/media/media_files/2025/03/31/FQaj0zp837mVFThN1syU.jpg)
ഇതുമായി മുന്നോട്ടു പോയാൽ ദേശീയതലത്തിൽ പാർട്ടിക്ക് നഷ്ടമാണ്. ബി.ജെ.പി രാഷ്ട്രീയത്തെ കോൺഗ്രസുമായി ചേർന്ന് ഒന്നിച്ച് എതിർത്തില്ലെങ്കിൽ ദേശീയ അടിസ്ഥാനത്തിൽ ദോഷകരമായിരിക്കും.
മലയാളിയായ ജനറൽ സെക്രട്ടറി ഇൻഡ്യ മുന്നണി നേതൃത്വത്തിൽ നിൽക്കുന്നത് ഇതിന് വഴിമുടക്കലാവും. അങ്ങയെങ്കിൽ കേരളത്തിൽ നിന്നല്ലാത്തയാൾ ജനറൽ സെക്രട്ടറിയാവട്ടെയെന്ന് പാർട്ടി തീരുമാനിക്കാനും ഇടയുണ്ട്. കോൺഗ്രസ് സഹകരണം കേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ഇവിടുത്തെ നേതാക്കളുടെ നിലപാട്.
പി.ബിയിൽ പ്രായപരിധി ബാധകമാണെങ്കിലും സാഹചര്യം നോക്കി ഇളവ് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. പ്രായപരിധിയിൽ പുറത്താകുന്നവരെ എങ്ങനെ ഉൾക്കൊള്ളണമെന്ന കാര്യത്തിലും സിപിഎം മാർഗരേഖ തയ്യാറാക്കിയിട്ടില്ല.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലത്താണ് 75 വയസ്സ് നിബന്ധന നടപ്പാക്കിയത്. അന്ന് പ്രായപരിധിയിൽ പുറത്തായവരെ തൊട്ടുതാഴെയുള്ള ഘടകവുമായി ചേർന്നു പ്രവർത്തിക്കുന്ന ക്ഷണിതാക്കളാക്കി.
കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിൽ, ഒഴിവായ ആരെയും ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നില്ല. 75 വയസ്സ് പിന്നിട്ട 10 പേരാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തായത്.
കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒമ്പതുപേർ പ്രായപരിധി കഴിഞ്ഞവരാണ്. ഇവരെയെല്ലാം ഒഴിവാക്കിയാൽ നേതൃനിരയിൽ വലിയ ശൂന്യതയുണ്ടാവും. അതിനാൽ കരുതലോടെയുള്ള അടവുനയത്തിനാണ് സിപിഎം ഒരുങ്ങുന്നത്.