മഹാദേവ് ആപ്പ് ഉടമ പിടിയില്‍, കസ്റ്റഡിയിലെടുത്തത് ദുബായില്‍ നിന്ന്; ഇന്ത്യക്ക് കൈമാറും

.ഒക്ടോബറില്‍ ഛത്തീസ്ഗഡിലെ റായ്പൂരിലെ പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ട ഉപ്പലിനെതിരായ കേസുകളും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്.

author-image
shafeek cm
New Update
mahadev app owner.jpg


 മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസിലെ പ്രതികളിലൊരാളും പ്ലാറ്റ്‌ഫോമിന്റെ ഉടമയുമായ രവി ഉപ്പല്‍ പിടിയില്‍. ദുബായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്റര്‍പോള്‍ മുഖേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ഉപ്പലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അധികാരികളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇ.ഡി പറഞ്ഞു. യു.എ.ഇ.യിലെ ഒരു സെന്‍ട്രല്‍ ഹെഡ് ഓഫീസില്‍ നിന്നാണ് മഹാദേവ് വാതുവെപ്പ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നടത്തിയെന്നാണ്  കേസ്. ഉപ്പലും മറ്റു പ്രതികളും ചേര്‍ന്ന് ഏകദേശം 6,000 കോടി രൂപ നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. 

Advertisment

ഒക്ടോബറില്‍ ഛത്തീസ്ഗഡിലെ റായ്പൂരിലെ പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ട ഉപ്പലിനെതിരായ കേസുകളും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. വാതുവെപ്പിലൂടെ ലഭിക്കുന്ന പണം ഓഫ്-ഷോര്‍ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാന്‍ വലിയ തോതിലുള്ള ഹവാല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസി (പാനല്‍) അന്വേഷകരെയും ആകര്‍ഷിക്കുന്നതിനായി വാതുവെപ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയില്‍ പണമായി വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോക്കര്‍, കാര്‍ഡ് ഗെയിംസ്, ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങി വിവിധ ഗെയിമുകളില്‍ അനധികൃത ചൂതാട്ടം സാധ്യമാക്കുന്ന ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമാണ് മഹാദേവ് ആപ്പ്. ഛത്തീസ്ഗഡ് സ്വദേശികളായ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗരഭ് ചന്ദ്രകറും കൂട്ടാളി രവി ഉപ്പലും ചേര്‍ന്നാണ് ആപ്പ് പ്രവര്‍ത്തിപ്പിച്ചത്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന് ഉപ്പലും മറ്റുള്ളവരും 508 കോടി രൂപ നല്‍കിയെന്ന ഞെട്ടിക്കുന്ന ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു. നവംബറില്‍ ഈ ആരോപണങ്ങളും അന്വേഷണത്തിന്റെ വിഷയമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അന്വേഷണത്തിനിടെ, രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ഹുമ ഖുറേഷി, കപില്‍ ശര്‍മ, ബൊമന്‍ ഇറാനി, ഹിനാ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു . ഉപ്പലും ചന്ദ്രക്കറും സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തതിനോ പരിപാടികള്‍ക്കോ പണമായി ഇവര്‍ വലിയ തുക സ്വീകരിച്ചെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.

നേരത്തെ മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ ഉള്‍പ്പെടെ 22 അനധികൃത വാതുവെപ്പ് ആപ്പുകള്‍ക്കും, വെബ്സൈറ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അനധികൃത വാതുവെപ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഐടി മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചത്. ഇഡിയുടെ ശുപാര്‍ശ പരിഗണിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ഉത്തരവ്. നേരത്തെ ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ യുഎഇ ആസ്ഥാനമായുള്ള ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് 508 കോടി രൂപ കൈപ്പറ്റിയതായി ഇഡി അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസ് വാര്‍ത്തകളില്‍ ഇടം നേടിയത്. 

വാതുവെപ്പ് ആപ്പ് വഴിയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടായെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. 'സെക്ഷന്‍ 69 എ ഐടി ആക്ട് പ്രകാരം വെബ്സൈറ്റ്/ആപ്പ് അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്യാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന് അധികാരമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അങ്ങനെ ചെയ്തില്ല, കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിട്ടില്ല. ഇഡിയില്‍ നിന്നാണ് ആദ്യമായി ഈ അഭ്യര്‍ത്ഥന ലഭിച്ചത്, അതില്‍ നടപടിയെടുത്തു. സമാനമായ അഭ്യര്‍ത്ഥന നടത്തുന്നതില്‍ നിന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ ആരും തടഞ്ഞിരുന്നില്ല.' രാജീവ് ചന്ദ്രശേഖര്‍  ആരോപിച്ചു. 

mahadev betting app
Advertisment