/sathyam/media/media_files/oBdBzGgOwFgC972iQ1g2.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.
അഞ്ച് മിനിറ്റ് മാത്രമേ തനിക്ക് സംസാരിക്കാന്‍ സാധിച്ചുള്ളൂവെന്നും, അതിനുശേഷം തന്റെ മൈക്രോഫോണ്‍ ഓഫാക്കിയെന്നും, മറ്റ് മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ കൂടുതൽ സമയം അനുവദിച്ചെന്നും മമത ആരോപിച്ചിരുന്നു.
എന്നാല്‍ മമതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മമതയുടെ മൈക്ക് ഓഫാക്കിയിട്ടില്ലെന്നും, അവര്‍ക്ക് അനുവദിച്ച സമയം അവസാനിച്ചെന്ന് ക്ലോക്കില്‍ വ്യക്തമായിരുന്നുവെന്നും നിര്‍മല പറഞ്ഞു.
“നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തു. മമത സംസാരിച്ചത് ഞങ്ങള്‍ ശ്രദ്ധിച്ചു. ഓരോ മുഖ്യമന്ത്രിക്കും നിശ്ചിത സമയം അനുവദിക്കുകയും അത് എല്ലാ മേശയുടെ മുന്നിലുള്ള സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു...തൻ്റെ മൈക്ക് ഓഫ് ചെയ്തു എന്ന് അവർ മാധ്യമങ്ങളിൽ പറഞ്ഞു. അത് പൂർണമായും തെറ്റാണ്. ഓരോ മുഖ്യമന്ത്രിക്കും സംസാരിക്കാൻ തക്ക സമയം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തൻ്റെ മൈക്ക് സ്വിച്ച് ഓഫ് ചെയ്തതായി അവകാശപ്പെട്ടത് ദൗർഭാഗ്യകരമാണ്, അത് ശരിയല്ല,” ധനമന്ത്രി പറഞ്ഞു.