ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ എ.എ.പിയോട് തൃണമൂൽ കോൺഗ്രസ് അടുക്കുന്നതോടെ തെളിയുന്നത് പുതിയ രാഷ്ട്രീയ ചിത്രം.
തെരഞ്ഞെടുപ്പിൽ എ.എ.പിയെ പിന്തുണയ്ക്കുമെന്ന മമതയുടെ പ്രഖ്യാപനം ബിജെപിക്കും കോൺഗ്രസിനും ആശങ്ക സൃഷ്ടിക്കുന്നതാണ്. ലക്ഷ്യം വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ആണെങ്കിലും കോൺഗ്രസിനും അത്ര ഗുണം ചെയ്യില്ല ഈ അടുപ്പം.
മമതയുടെ പിന്തുണ പ്രഖ്യാപനത്തിന് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ നന്ദിയും അറിയിച്ചിട്ടുണ്ട്. നന്ദി ദീദി എന്നായിരുന്നു കെജ്രിവാളിന്റെ എക്സിലെ പോസ്റ്റ്.
നേരത്തെ ഇൻഡ്യ സഖ്യത്തിലുള്ള സമാജ്‍വാദി പാർട്ടിയും ശിവസേന ഉദ്ധവ് വിഭാഗവും ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ആം ആദ്മി പാർട്ടി മത്സരിച്ചത്.
2015, 2020 തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി വൻ നേട്ടമുണ്ടാക്കിയിരുന്നു. 67, 62 സീറ്റുകളിലാണ് ഇരു തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വിജയിച്ചത്. ഡൽഹി ഹാട്രിക് നേടുകയാണ് അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം.
70 അംഗ ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.