/sathyam/media/media_files/2025/10/06/narendra-modi-amit-shah-2025-10-06-18-53-11.jpg)
മണിപ്പൂര്‍: മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിച്ചു കേന്ദ്ര സർക്കാർ. അക്രമങ്ങളും സംഘർഷങ്ങളും അവസാനിച്ചു. രാഷ്ട്രപതി ഭരണത്തില്‍ നിന്നു ജനാധിപത്യ ഭരണം പുനസ്ഥാപിക്കുന്നതിന് തയാറെടുക്കുകയാണ് മണിപ്പൂര്‍.
കത്തോലിക്കാ സഭ ഉൾപ്പെടെയുടെ ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾക്കും ആവലാതികൾക്കുമാണ് രാഷ്ട്രപതി ഭരണത്തിൻ കീഴിൽ കേന്ദ്ര സർക്കാർ പരിഹാരം കണ്ടത്.
വലിയ തെരുവു യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാവുകയും, മരണങ്ങളും പരുക്കുകളും ഗണ്യമായി കുറയ്ക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനു ശേഷം ഒരാള്‍ മരിച്ച ഒരു അക്രമസംഭവം മാത്രമാണു നടന്നതെന്നാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഇതു സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു എന്നു തെളിയിക്കുന്നതാണ്.
മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടുകയും നിരവധി ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്ക് ഇരയാകുകയും ചെയ്തിരുന്നു. ഒന്നര വർഷത്തിനിടെ മണിപ്പൂരിൽ 350ലധികം ക്രിസ്ത്യൻ പള്ളികളും അവരുടെ നൂറ് കണക്കിന് സ്ഥാപനങ്ങളും വീടുകളും കത്തിക്കുകയും തകർക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മണിപ്പൂരിലെ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ക്രൈസ്തവരാണ്.
2023 മെയ് മാസത്തിൽ മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ ഇരകൾക്ക് കത്തോലിക്കാ സഭ ഒരു ജീവനാഡിയായി നിലകൊണ്ടു, കലാപം മൂലം കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് പാർപ്പിടം, റേഷൻ, നിത്യോപയോഗ സാധനങ്ങൾ, ഉപജീവന പരിശീലനം എന്നിവ നൽകി വരുന്നു.
ക്രിസ്മസ് വിരുന്നിൽ വിവിധ സഭാ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിൽ കണ്ട് മണിപ്പൂർ സംഭവങ്ങളിൽ ഇടപെടമെന്ന ആവശ്യം അറിയിച്ചിരുന്നു. കലാപത്തിനിടയിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ കേന്ദ്ര സർക്കാരും ബി.ജെ.പി ദേശീയ നേതൃത്വവും അതീവ ഗൗരവത്തോടെയാണ് കണ്ടത്.
മണിപ്പൂരിലെ പൊതുസമൂഹത്തിൽ ഉണ്ടായിരിക്കുന്ന മുറിവുകൾ ആഴമേറിയവയാണെന്നും അവ പരിഹരിക്കേണ്ടത് ബോധ്യത്തോടെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിച്ചത്.
2025 ഫെബ്രുവരി 13 ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതു മുതല്‍ സമാധാനവും ജനാധിപത്യ ഭരണം പുനസ്ഥാപിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിരന്തര ശ്രമങ്ങള്‍ നടത്തിവരികയായായിരുന്നു. രാഷ്ട്രപതി ഭരണത്തിലൂടെ സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതല നേരിട്ട് ഏറ്റെടുത്തതോടെ മണിപ്പൂരില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി.
പ്രക്ഷോഭകാരികള്‍ കൊള്ളയടിച്ച ആയുധങ്ങള്‍ തിരികെ പിടിക്കുകയും അനധികൃത ബങ്കറുകള്‍ നശിപ്പിക്കുകയും ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി.
അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) കേഡര്‍മാരെ അറസ്റ്റ് ചെയ്തത്, തീവ്രവാദ വിരുദ്ധ നടപടികളുടെ ശക്തി വിളിച്ചോതുന്നു. പ്രദേശത്തെ കറുപ്പ് കൃഷിക്ക് എതിരെയും മയക്കുമരുന്നു കടത്തിനെതിരെയും ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുകയാണ്.
ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രതിസന്ധി ഘട്ടത്തിലും അതിനുശേഷവും നടത്തിയ സന്ദര്‍ശനങ്ങള്‍, മണിപ്പൂര്‍ ഭാരതത്തിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമാണ് എന്നൊരു ശക്തമായ സന്ദേശമാണു ലോകത്തിനു നല്‍കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലാണു മണിപ്പൂരിനെ സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നതില്‍ നിര്‍ണായകമായത്. സമാധാനം പുനഃസ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സന്ദര്‍ശനം മണിപ്പൂരിന് ആവേശം പകരുന്നതായിരുന്നു.
ചുരാചന്ദ്പൂരിലും ഇംഫാലിലും വികസന പദ്ധതികള്‍ക്കു മോഡി തറക്കല്ലിടുകയും മണിപ്പൂരിനെ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമാക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. 7,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും 7,000-ത്തോളം പുനരധിവാസ ഭവനങ്ങളുമാണു മണിപ്പൂരില്‍ നിര്‍മിക്കുന്നത്.
അടുത്തിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ത്യ പീസ് മെമ്മോറിയലും ഇംഫാൽ പീസ് മ്യൂസിയവും സന്ദർശിച്ചത്, സംസ്ഥാനത്തിന്റെ ചരിത്രപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്.
ഈ സന്ദർശനങ്ങളെല്ലാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള സമീപനത്തിൽ ബി.ജെ.പി. സർക്കാർ നടപ്പാക്കുന്ന 'ആക്റ്റ് ഈസ്റ്റ് പോളിസി' യുടെയും 'ഗ്രോത്ത് എഞ്ചിൻ' ആശയത്തിന്റെയും ഭാഗമാണ്.
മണിപ്പൂരിൽ സമാധാനവും വികസനവും ഉറപ്പുവരുത്താനുള്ള കേന്ദ്ര നീക്കങ്ങൾ നടക്കുമ്പോഴും, പ്രതീക്ഷ മാറ്റങ്ങൾക്ക് മലയാള മാധ്യമങ്ങളിൽ ഉൾപ്പെടെ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്ന വിമർശനം ഒരു ഭാഗത്തുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനം വൈകിയത് മുതൽ, വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നത് 'രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രഹസനമാണ്' എന്ന തരത്തിലുള്ള വിമർശനങ്ങളാണ് മാധ്യമങ്ങളിലും പ്രതിപക്ഷ നിലപാടുകളിലും നിറഞ്ഞുനിന്നത്.
എന്നാൽ, സമാധാനത്തിലേക്കും വികസനത്തിലേക്കും മടങ്ങിയെത്തുന്ന മണിപ്പൂരിന്റെ ഇപ്പോഴത്തെ സ്ഥിതി, കേന്ദ്രത്തിന്റെ 'ഡബിൾ എൻജിൻ' സമീപനം ദുരിതമനുഭവിച്ച ഒരു സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിൽ വിജയിച്ചു എന്നതിൻ്റെ സൂചന നൽകുന്നു. രാഷ്ട്രീയ സ്ഥിരത വീണ്ടും കൈവരിക്കുന്നതോടെ, മണിപ്പൂർ വികസനക്കുതിപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര സർക്കാർ നടത്തിയ സമാധാന ശ്രമങ്ങളെ ക്രൈസ്തവ സഭകൾ സ്വാഗതം ചെയ്തിട്ടുണ്ട്. മെയ്തി വിഭാഗത്തിന്റെ സ്വാധീന മേഖലകളില്‍നിന്ന് ആയുധ ശേഖരം പിടികൂടിയ സംഭവത്തെ പ്രതീക്ഷയുടെ ശുഭ സൂചനയാണെന്നാണ് സഭാ നേതാക്കൾ പ്രതികരിച്ചത്. കേന്ദ്ര സുരക്ഷാ സേനയാണ് നേരത്തെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തത്.
അന്നു മെഷീന്‍ ഗണ്‍, എകെ 47, തുടങ്ങിയ 5,000-ത്തിലധികം ആയുധങ്ങളും 60,000 റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.