റായ്പൂർ: സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരം നടത്തിയ തട്ടിപ്പില്‍ സോഫ്‌റ്റ്‌വെയർ എഞ്ചിനീയര്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. പൂനെയില്‍ ജോലി ചെയ്യുന്ന നിതിന്‍ ജെയിന്‍ എന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. മധ്യപ്രദേശ് സ്വദേശി രോഹിത് ജെയിന്‍ (33) ആണ് തട്ടിപ്പ് നടത്തിയത്.
പൂനെയില്‍ വെച്ചാണ് യുവാക്കള്‍ പരിചയപ്പെട്ടത്. താന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായി രോഹിതിനോട് നിതിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രോഹിത് ഏതാനും പെണ്‍കുട്ടികളുടെ ചിത്രം നിതിനെ കാണിച്ചു. ഇതില്‍ ഏകതാ ജെയിന്‍ എന്ന പേരില്‍ രോഹിത് കാണിച്ച ഫോട്ടോ നിതിന് ഇഷ്ടമായി.
പിന്നീട് രോഹിത് ഏകത ജെയിനെന്ന വ്യാജേന നിതിനെ ഫോണില്‍ വിളിച്ച് വലയിലാക്കുകയായിരുന്നു. താന്‍ ഫോണില്‍ സംസാരിക്കുന്നത് രോഹിതുമായാണെന്ന് നിതിന് മനസിലായുമില്ല. തുടര്‍ന്ന് നിതിന്‍ 'ആ സ്ത്രീശബ്ദ'വുമായി പ്രണയത്തിലുമായി.
തുടങ്ങി ചികിത്സ ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് രോഹിത് നിതിനില്‍ നിന്ന് പലപ്പോഴായി പണം തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സംശയം തോന്നിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.