ന്യൂഡല്‍ഹി: ആഫ്രിക്കയിലെ എംപോക്‌സ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ. രോഗലക്ഷണങ്ങളുള്ള രാജ്യാന്തര യാത്രികരെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമാനത്താവളങ്ങൾക്കും ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികളിലെ ലാൻഡ് പോർട്ട് അതോറിറ്റികൾക്കും നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹിയിലെ രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് എന്നിവയാണ് എംപോക്‌സ് രോഗികളുടെ ഐസൊലേഷനും, ചികിത്സയ്ക്കുമായുള്ള നോഡല്‍ കേന്ദ്രങ്ങള്‍.
സംസ്ഥാന സർക്കാരുകളോട് അവരുടെ അധികാരപരിധിയിലുള്ള സമാന സൗകര്യങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര, രാജ്യത്തിൻ്റെ തയ്യാറെടുപ്പ് വിലയിരുത്താൻ ഒരു ഉന്നതതല യോഗം വിളിച്ചു. ഇന്ത്യയിൽ നിലവിൽ എംപോക്‌സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ വിലയിരുത്തൽ അനുസരിച്ച്, രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണ്.
ആഫ്രിക്കയുടെ പല ഭാഗങ്ങളിലും വ്യാപകമായ സാന്നിദ്ധ്യം ഉള്ളതിനാൽ ലോകാരോഗ്യ സംഘടന എംപോക്‌സ് രോഗത്തെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻ്റർനാഷണൽ കൺസേൺ (PHEIC) എന്ന് ലേബൽ ചെയ്തിട്ടുണ്ട്.
2022 മുതൽ 116 രാജ്യങ്ങളിൽ നിന്നായി 99,176 എംപോക്‌സ് കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എംപോക്‌സ് കേസുകളിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
എംപോക്‌സ് കേസുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് നിരീക്ഷണം വർദ്ധിപ്പിക്കാനും ഫലപ്രദമായ നടപടികൾ നടപ്പിലാക്കാനും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രോഗം നേരത്തേ കണ്ടെത്തുന്നതിന് ടെസ്റ്റിംഗ് ലബോറട്ടറികൾ തയ്യാറാക്കണം. നിലവിൽ, ഇന്ത്യയിലെ 32 ലബോറട്ടറികൾ എംപോക്‌സ് പരിശോധിക്കാൻ സജ്ജമാണ്.