ലഖ്‌നൗ: ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ബന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.
ജയിലില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുക്താർ അൻസാരിക്ക് ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തി നല്‍കിയെന്ന് സഹോദരൻ അഫ്സൽ അൻസാരി ആരോപിച്ചിരുന്നു.
ജയിലിൽ ഭക്ഷണത്തിൽ വിഷം കലർന്ന പദാർത്ഥം നൽകിയെന്ന് മുഖ്താർ പറഞ്ഞുവെന്നാണ് സഹോദരന്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും, 40 ദിവസം മുമ്പും വിഷം നല്‍കിയിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു. ഗാസിപൂരിൽ നിന്നുള്ള എംപിയാണ് അഫ്‌സല്‍.
രാത്രിയിൽ മുക്താർ അൻസാരി ടോയ്‌ലറ്റിൽ വീണതിനെ തുടർന്ന് ഉടൻ തന്നെ ജയിൽ ഡോക്ടർ ചികിത്സ നൽകിയെന്ന് യുപി ജയിൽ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. 2005 മുതല്‍ പഞ്ചാബിലെയും, ഉത്തര്‍പ്രദേശിലെയും വിവിധ ജയിലുകളില്‍ കഴിയുകയാണ് മുഖ്താര്‍ അന്‍സാരി.
60കാരനായ ഇയാള്‍ക്കെതിരെ 60 ക്രിമിനല്‍ കേസുകളാണുള്ളത്. നിരവധി കൊലക്കേസുകളിലും പ്രതിയാണ്. 2023 ഏപ്രിലിൽ, ബി.ജെ.പി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ട് കൊല്ലത്തിനിടെ മാത്രം എട്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. അങ്ങനെയാണ് ബന്ദ ജയിലിലെത്തിയത്.
കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പൊലീസ് പുറത്തിറക്കിയ 66 ഗുണ്ടാസംഘങ്ങളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നു. മുഖ്താർ അൻസാരിയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
1990ല്‍ ആയുധ ലൈസന്‍സ് നേടാന്‍ വ്യാജരേഖകള്‍ ചമച്ച കേസില്‍ മാർച്ച് 13ന് മുഖ്താർ അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യുപിയില്‍ അഞ്ച് തവണ മുഖ്താര്‍ അന്‍സാരി എംഎല്‍എ ആയിട്ടുണ്ട്.
2007ല്‍ ബിഎസ്പിയില്‍ അംഗമായി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുമ്പോൾ വാരണാസിയിൽ നിന്ന് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ചു.ബി.ജെ.പിയുടെ മുരളി മനോഹർ ജോഷിയോട് 17,211 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി തിരിച്ചറിഞ്ഞതിനെത്തുടർന്ന് 2010 ൽ ബിഎസ്പി അവരെ പുറത്താക്കി.
2010-ൽ ക്വാമി ഏക്താ ദൾ (ക്യുഇഡി) എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. നേരത്തെ, മുഖ്താർ എന്ന പേരിൽ ഒരു സംഘടന ആരംഭിച്ചിരുന്നു. 2016 ജനുവരി 26ന് അൻസാരി ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) വീണ്ടും ചേർന്നു. 2017-ൽ അൻസാരി തൻ്റെ ക്വാമി ഏക്താദളിനെ ബിഎസ്പിയിൽ ലയിപ്പിക്കുകയും സംസ്ഥാന തിരഞ്ഞെടുപ്പിൽ മൗ അസംബ്ലി സീറ്റിൽ നിന്ന് ബിഎസ്പി സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തു.