ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ഹർജിയിൽ കഴമ്പില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു. ഹർജിക്കാരൻ്റെ പരാതി നിയമാനുസൃതമായി സ്വതന്ത്രമായി വിലയിരുത്താൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ ഹർജിയിൽ യാതൊരു മെറിറ്റും ഈ കോടതി കാണുന്നില്ല. അതുകൊണ്ടാണ് ഹർജി തള്ളുന്നത്,” കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി മോദിക്കും മറ്റ് ബി.ജെ.പി അംഗങ്ങൾക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിയിൽ ആരോപിച്ചു.
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഹർജി. ഷഹീൻ അബ്ദുള്ള, അമിതാഭ് പാണ്ഡെ, ദേബ് മുഖർജി എന്നിവരാണ് ഹര്‍ജി നല്‍കിയത്.