ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് 7.20-ഓടെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.
2014 ൽ ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിൽ നിന്നും ബിജെപിയെ അധികാരത്തിലേക്ക് നയിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. പിന്നീട് 2019 ലും വലിയ ഭൂരിപക്ഷത്തോടെ മോദി രണ്ടാം തവണയും അധികാരത്തിലേക്ക് തിരിച്ചത്തി. ഇത്തവണ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും സഖ്യ കക്ഷികളെ കൂട്ടുപിടിച്ചാണ് പ്രധാനമന്ത്രി പദത്തിലേക്ക് മോദിയും അധികാരത്തിലേക്ക് ബിജെപിയും മൂന്നാം തവണയുമെത്തുന്നത്.
മോദിക്ക് പിന്നാലെ രാജ്‌നാഥ് സിങ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായാണ് മൂന്നാമത് സത്യപ്രതിജ്ഞ ചെയ്തത്. നിതിന്‍ ഗഡ്കരി, ജെപി നദ്ദ, ശിവ്‌രാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ്. ജയ്ശങ്കര്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, എച്ച്.ഡി. കുമാരസ്വാമി, പിയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ജിതന്‍ റാം മാഞ്ചി തുടങ്ങിയവര്‍ പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു.