/sathyam/media/media_files/zsMBUl9Jc5BMeNbpYiAV.jpg)
ഭുവനേശ്വര്‍: രാജ്യസഭയില്‍ പ്രതിപക്ഷത്തിരിക്കാന്‍ ബിജു ജനതാദളിന്റെ തീരുമാനം. ബിജെപിയെ ഇനി പിന്തുണയ്ക്കില്ലെന്ന തീരുമാനത്തിലാണ് ബിജെഡി. പാർട്ടിയുടെ ഒൻപതു രാജ്യസഭാ എംപിമാരുമായി ബിജെഡി നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനം.
"എല്ലാ വിഷയങ്ങളിലും ഞങ്ങൾ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം എടുത്തുകാട്ടും. സംസ്ഥാനത്തിൻ്റെ വികസനം, ഒഡീഷയിലെ ജനങ്ങളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബിജെഡി എംപിമാർ ഉന്നയിക്കും. ന്യായമായ പല ആവശ്യങ്ങളും നിറവേറ്റപ്പെട്ടിട്ടില്ല. ഞങ്ങൾ പാർലമെന്റിൽ ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ ശബ്ദമാകും. " -ബിജെഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ബിജെഡിയുടെ അടക്കം പിന്തുണയോടെ പല ബില്ലുകളും ബിജെപി സര്‍ക്കാര്‍ നേരത്തെ പാസാക്കിയിരുന്നു. ഒഡീഷയിലെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടാന്‍ ചര്‍ച്ച നടത്തിയെങ്കിലും നടന്നില്ല. പിന്നാലെ ബിജെഡിയെ തകര്‍ത്ത് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തി.