ഷിംല: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ ഹിമാചൽ പ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവാണ് സഭയില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയുണ്ടായിരിക്കില്ലെന്ന് ബില്ലില്‍ പറയുന്നു.
പാർട്ടിയുടെ വിപ്പ് ലംഘിച്ച് സഭയിൽ നിന്ന് വിട്ടുനിന്നതിന് കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു.