വിമാനദുരന്തത്തിന് വഴിവച്ചത് അമേരിക്കൻ കമ്പനി ബോയിംഗിന്റെ ഗുരുതര സാങ്കേതിക പിഴവുകൾ. 2 എഞ്ചിനുകളും ഒരുമിച്ച് തകരാറിലാവാൻ കാരണം വൈദ്യുതി സപ്ലൈ മുറിഞ്ഞത്. അടിയന്തര ഘട്ടത്തിൽ പ്രവർത്തിക്കേണ്ട എയർ ടർബൈൻ ഓണായെങ്കിലും വിമാനത്തെ പറപ്പിക്കാനായില്ല. ബാറ്ററി യൂണിറ്റും നിശ്ചലം. 14 തവണ സമാന തകരാർ തിരിച്ചറിഞ്ഞിട്ടും കമ്പനി അനങ്ങിയില്ല. വൈദ്യതി സംവിധാനം നിശ്ചലമായതിൽ ദുരൂഹത

New Update
A

ഡൽഹി: ലോകത്തെ ഒന്നാം നമ്പർ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ ഡ്രീംലൈനർ വിമാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക പിഴവുകളാണ് അഹമ്മദാബാദിൽ ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ ആകാശ ദുരന്തത്തിന് വഴിവച്ചത്.

Advertisment

രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തിക്കാതിരുന്നതിന് പുറമെ, അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട എൻജിനും കാര്യക്ഷമമായില്ലെന്നാണ് സൂചന.


അറൂനൂറടിപ്പൊക്കത്തിൽ വിമാനത്തിന്റെ ചക്രങ്ങൾ താഴ്ന്നു തന്നെയിരുന്നതും ഫ്‌ലാപ്പുകൾ നേരെയാക്കിയിരുന്നതും സാങ്കേതിക പിശകിലേക്കാണ് വിരൽചൂണ്ടുന്നത്.


AHAMMADABAD PLAIN CRASH

ഏറ്റവും അടിയന്തര സാഹചര്യങ്ങളിൽ മാത്രം, വിമാനത്തിന് ഏറ്റവും അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന, റാം എയർ ടർബൈൻ സംവിധാനം വിമാനത്തിൽ പ്രവർത്തിച്ചിരുന്നു. ഇത് രണ്ട് എൻജിനുകളും തകരാറിലാവുമ്പോൾ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സംവിധാനമാണ്.

വിമാനത്തിന്റെ എൻജിനിൽ നിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായെന്നാണ് ഇപ്പോഴത്തെ നിഗമനം.


ആ സാഹചര്യത്തിൽ പ്രവർത്തനം ആരംഭിക്കേണ്ടിയ ഓക്‌സിലിയറി പവർ യൂണിറ്റ് എന്ന ചെറു ജനറേറ്ററും പ്രവർത്തിച്ചില്ല.


വിമാനത്തിന് ഊർജം നൽകേണ്ട ബാറ്ററി യൂണിറ്റും നിശ്ചലമായി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടൻ ഡ്രീംലൈനർ വിമാനത്തിലെ വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായെന്നാണ് അനുമാനം.

ഇതിനോട് അനുബന്ധമായ സംഭവങ്ങൾ മുൻപ് 14വട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബോയിംഗ് കമ്പനി കാര്യമായെടുത്തിരുന്നില്ല.

publive-image

സാങ്കേതിക മികവിന് പേരുകേട്ട ബോയിംഗ് കമ്പനി അടുത്തിടെയായി ചെലവു കുറയ്ക്കാൻ യന്ത്രഭാഗങ്ങളടക്കം പലേടങ്ങളിൽ നിർമ്മിച്ച് കൂട്ടിയോജിപ്പിക്കുകയാണ്. മാത്രമല്ല, ഉയർന്ന ഇന്ധന ക്ഷമതയ്ക്കായി വിമാനത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്തു.


ചെലവ് കുറയ്ക്കാനും ലാഭം കൂട്ടാനും കമ്പനി നടത്തിയ നീക്കങ്ങളാണ് വിമാനത്തിന്റെ ഗുണനിലവാരം കുറച്ചതെന്നാണ് സൂചന.


അഹമ്മദാബാദ് അപകടത്തിൽ രണ്ട് സൂചനകളാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. വിമാനം പറന്നുയർന്നയുടൻ രണ്ട് എൻജിനുകളും പ്രവർത്തിക്കാതെയായി.

ഒപ്പം, എൻജിൻ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകളും പ്രവർത്തിച്ചില്ല. രണ്ടാമത്തെ സാദ്ധ്യത എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകൾ പ്രവർത്തിച്ചില്ല എന്നതാണ്.

ബാറ്ററിയിൽ നിന്നുള്ള ഊർജവും വിമാനത്തിന് പറന്നുയരാൻ മതിയാവാതെ വന്നു. എയ‌ർട്രാഫിക് കൺട്രോളിലേക്കയച്ച സന്ദേശത്തിൽ എൻജിൻ പ്രവർത്തിക്കുന്നില്ല എന്ന് പൈലറ്റ് പറഞ്ഞിരുന്നില്ല.


എൻജിനുകളുടെ പ്രവർത്തനം ആത്യന്തികമായി നിയന്ത്രിക്കുന്നത് വൈദ്യുതി സംവിധാനമായതിനാൽ അതിനാണ് തകരാറുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.


publive-image

വൈദ്യതി സംവിധാനം മൊത്തത്തിൽ നിശ്ചലമായതാണ് അപകടത്തിന് വഴിവച്ചതെന്ന് കരുതാം. അങ്ങനെയെങ്കിൽ ബോയിംഗ് കമ്പനിയുടെ ഏറെ പഴക്കമില്ലാത്ത വിമാനത്തിനുണ്ടായ ഗുരുതരമായ സാങ്കേതിക പിഴവായി ഇത് മാറും. വിമാനത്തെ മൊത്തം നിയന്ത്രിക്കുന്ന സോഫ്‍റ്റ്‍വെയറിലെ പിഴവിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
 
അഹമ്മദാബാദ് വിമാനത്താവളത്തിലെ 23-ാം റൺവേയിൽ ആവശ്യമായ വേഗമെടുത്ത ശേഷം 800 അടിയോളം ഉയർന്നു. എന്നാൽ അതിന് മുകളിലേക്ക് വിമാനം ഉയർത്താൻ കഴിയുന്നില്ലെന്നാണ് പൈലറ്റ് അവസാനമായി നൽകിയ സന്ദേശം.

വിമാനം പൊങ്ങുന്നതിന് പകരം താഴുകയും മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ പതിച്ച് വൻ സ്‌ഫോടനത്തോടെ കത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

എൻജിന്റെ പ്രവർത്തന ശേഷി ആവർത്തിച്ചുറപ്പിച്ച ശേഷമാണ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുക. അപ്രതീക്ഷിത സാങ്കേതിക തകരാർ എങ്ങനെയുണ്ടായെന്നത് ഇപ്പോഴും ദുരൂഹമാണ്.