Advertisment

മെഡിക്കല്‍ പരിശോധന പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി; സമര്‍പ്പിച്ചത് വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ? ഒബിസി സര്‍ട്ടിഫിക്കറ്റിലും പൊരുത്തക്കേടുകള്‍ ! യുവ ഐഎഎസുകാരിക്കെതിരെ ആരോപണങ്ങള്‍

അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെയാണ് പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ വാർത്തകളിൽ നിറയുന്നത്

New Update
Puja Khedkar

മുംബൈ: അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെയാണ് പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ, മറ്റൊരു ആരോപണം കൂടി നേരിടുകയാണ് പൂജ. സര്‍വീസില്‍ പ്രവേശിക്കുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നാണ് പുതിയ ആരോപണം.

Advertisment

യുപിഎസ്‌സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ വ്യാജ ഭിന്നശേഷി, വ്യാജ ഒബിസി ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയെന്നാണ് ആരോപണം.2022 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍.  കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി. പരീക്ഷയെഴുതിയത്. 

മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിവാക്കി. 2022 ഏപ്രില്‍ 22ന് ഡല്‍ഹിയിലെ എയിംസിലാണ് ആദ്യം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ മറ്റ് അവസരങ്ങളിലും ഇവര്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഓരോ കാരണങ്ങളും പറഞ്ഞ് ഹാജരായില്ല. 

ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കിയെന്നാണ് ആരോപണം. തുടര്‍ന്ന് യുപിഎസ്‌സി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. 2023 ഫെബ്രുവരി 23ന് പൂജയ്‌ക്കെതിരെ വിധിയും വന്ന്. എന്നാല്‍ പിന്നീട് യുവതിയുടെ എംആര്‍ഐ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയും, ഐഎഎസ് ലഭിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ക്രീമി ലെയർ പദവിയിലേക്കുള്ള പൂജ  ഖേദ്കറിൻ്റെ അവകാശവാദങ്ങളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ സമ്പത്ത് 40 കോടിയാണെന്ന്‌ വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭാർ പറഞ്ഞു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ, ഒബിസി നോൺ ക്രീമി ലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. 

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി ടിക്കറ്റിൽ ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു. അധികാര ദുർവിനിയോഗ പരാതിയെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റിയത് വിവാദമായതിന് പിന്നാലെയാണ് യുവതിക്കെതിരെ പുതിയ ആരോപണങ്ങള്‍ വരുന്നത്. പൂജയുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്നാണ് ആരോപണം.

Advertisment