/sathyam/media/media_files/2025/10/16/karnatak-2025-10-16-18-44-28.jpg)
ബെംഗളൂരു: സർക്കാർ സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവടങ്ങളിലെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കർണാടക സർക്കാർ.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള നിയമനിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
ആർഎസ്എസ് പ്രവർത്തനങ്ങളും അനുബന്ധ സംഘടനകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പൊതു സ്ഥലങ്ങൾ, സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്.
വരും ദിവസങ്ങളിൽ നിയമത്തിന്റെയും ഭരണഘടനയുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഒരു സംഘടനയെയും പൂർണമായി നിയന്ത്രിക്കാൻ കഴിയില്ല, എന്നാൽ ഇനി മുതൽ പൊതു സ്ഥലങ്ങളിലോ റോഡുകളിലോ ആർഎസ്എസിന് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയില്ല. എന്ത് ചെയ്യണമെങ്കിലും സർക്കാരിന്റെ അനുമതി വാങ്ങേണ്ടി വരുമെന്ന് പ്രിയങ്ക് ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.