മുംബൈ: നടൻ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായ അനൂജ് തപാൻ (32) രാവിലെ 11 മണിയോടെ പൊലീസ് ലോക്കപ്പിനോട് ചേർന്നുള്ള ടോയ്‌ലറ്റിൽ പോയി ജീവനൊടുക്കുകയായിരുന്നു.
നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് തപന്‍. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങൾ നൽകിയെന്നാണ് കേസ്.
പ്രതിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)