ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന പ്രമേയം പ്രവർത്തക സമിതി പാസാക്കിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തത്.
“ഇന്നത്തെ യോഗത്തിൽ സിപിപി (കോൺഗ്രസ് പാർലമെൻ്ററി പാർട്ടി) അധ്യക്ഷയായി സോണിയാ ഗാന്ധിയെ നിയമിക്കണമെന്ന് ഖാർഗെ ജി നിർദ്ദേശിച്ചു. ഞങ്ങൾ അവരെ സിപിപിയുടെ ചെയർപേഴ്‌സണായി ഐകകണ്‌ഠേന തിരഞ്ഞെടുത്തു. ഇനി ലോക്‌സഭാ നേതാവിനെ തീരുമാനിക്കേണ്ടത് സിപിപി ചെയർപേഴ്‌സണാണ്" യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് രാജ്യസഭാ എംപി കൂടിയായ സോണിയാ ഗാന്ധിയെ സിപിപി ചെയർപേഴ്‌സണായി നോമിനേറ്റ് ചെയ്തത്. പാർട്ടി നേതാക്കളായ ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ, കെ സുധാകരൻ എന്നിവർ ഈ നിർദ്ദേശത്തെ പിന്തുണക്കുകയും ഒടുവിൽ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു.