/sathyam/media/media_files/2025/01/21/qctVrJi7EJch07X2uDk8.jpg)
ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ രണ്ടാമതും അധികാരത്തിലേറിയതോടെ ഇന്ത്യയും ഇതര ലോകരാജ്യങ്ങളും പ്രതീക്ഷകളേക്കാളേറെ ആകാംക്ഷയിലും തെല്ലൊരു ആശങ്കയിലുമാണ്.
ഭരണത്തിന്റെ തുടക്കത്തിലേ 78-കാരനായ ട്രംപ് കൊടുമുടിയിലെത്തിയോ എന്നു സംശയിച്ചേക്കാം. അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ 47-ാമതു പ്രസിഡന്റിന്റെ ആദ്യ രണ്ടു ദിനങ്ങളിലെ തീരുമാനങ്ങളും ഉത്തരവുകളും അതു പോലെയായിരുന്നു
പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഓർഡറുകളിലൂടെ ആഭ്യന്തര, ആഗോള കാര്യങ്ങളിലെ നയംമാറ്റം അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ രണ്ടാം ഭരണകാലം ആദ്യത്തേതിൽനിന്നു വ്യത്യസ്തമാകും.
സുവർണ കാലത്തിലേക്കുള്ള അമേരിക്കയുടെ വിമോചനദിനം എന്നാണ് ഉദ്ഘാടനത്തെ ട്രംപ് വിശേഷിപ്പിച്ചത്. ’മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കയെ മഹത്തരമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും
“നമ്മുടെ വഴിയിൽ ഒന്നും നിൽക്കില്ല’’ എന്നദ്ദേഹം വീന്പിളക്കുകയും ചെയ്തു. ലോകരാജ്യങ്ങൾക്കിടയിൽ വാണിജ്യ, വ്യാപാര, ഭൗമ, ഊർജ, രാഷ്ട്രീയ സംഘർഷങ്ങൾക്കു മൂർച്ച കൂട്ടുന്നതാണു രണ്ടാം ട്രംപ് ഭരണത്തിന്റെ ആദ്യപ്രഖ്യാപനങ്ങൾ. ബിസിനസ് വളർച്ചയും ലാഭവും ലക്ഷ്യം വയ്ക്കുന്ന ട്രംപിന്റെ നയങ്ങളിൽ പലതും ലോകത്തിനാകെ വെല്ലുവിളിയാകും.
7.25 ലക്ഷം ഇന്ത്യക്കാരുടെ ഭാവി
ജനന പൗരത്വം നിർത്തലാക്കുമെന്നും അനധികൃത താമസക്കാരെ പുറത്താക്കുമെന്നുമുള്ള ട്രംപിന്റെ തീരുമാനങ്ങൾ ലക്ഷക്കണക്കിനാളുകളെയാണു ഭയാശങ്കയിലാക്കിയത്. മതിയായ രേഖകളില്ലാത്ത 18,000 ഇന്ത്യക്കാർ അമേരിക്കയിലുണ്ടെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.
ഇവരെ ഉടനെ ഇന്ത്യയിലേക്കു തിരിച്ചയച്ചാൽ അവർക്കു മാതൃരാജ്യത്തു തൊഴിലും അവസരങ്ങളും നൽകുകയെന്നതു പ്രധാനമാണ്.
ജോ ബൈഡന്റെ കാലത്ത്, കഴിഞ്ഞ വർഷം 1,529 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കു തിരിച്ചയച്ചിരുന്നു. 192 രാജ്യങ്ങളിൽ നിന്നുള്ള 2.7 ലക്ഷം പേരെയാണ് 2024ൽ മാത്രം അമേരിക്ക പുറത്താക്കിയത്
അമേരിക്കയിൽ ഇപ്പോഴുമുള്ള 1.4 കോടിയോളം അനധികൃത താമസക്കാരിൽ ഏകദേശം 7.25 ലക്ഷം ഇന്ത്യക്കാരും ഉണ്ടെന്നാണു റിപ്പോർട്ടുകൾ. ഇവരുടെ ഭാവി എന്താകുമെന്നതു ചോദ്യമാണ്.
വാണിജ്യം, വ്യാപാരം, കാലാവസ്ഥ, ലോകാരോഗ്യ സംഘടന എന്നിവ മുതൽ പൗരത്വം വരെയുള്ള നിരവധി വിഷയങ്ങളിലും പുതിയൊരു ലോകക്രമത്തിനാണു ട്രംപ് തുടക്കമിട്ടിരിക്കുന്നത്.
അവസരവും വെല്ലുവിളിയും
ഒരു വനിതയെ പ്രസിഡന്റായി സ്വീകരിക്കാൻ ഇനിയും തയാറാകാത്ത അമേരിക്കയിൽ വലതുപക്ഷ ആശയങ്ങൾക്ക് സ്വീകാര്യത കൂടുന്നതിൽ അതിശയിക്കാനില്ല. അമേരിക്കയിലും ഇന്ത്യയിലും ബിസിനസ്, മാധ്യമ വന്പന്മാർ ഭരണത്തെ സ്വാധീനിക്കുന്നു.
മതസ്വാധീനവും മുൻകാലങ്ങളെക്കാളും പ്രകടമാണ്. പ്രവചനാതീതനാണ് ട്രംപ് എന്നതിൽ നരേന്ദ്ര മോദി അടക്കം ആർക്കും സംശയുമുണ്ടാകില്ല.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു പല ലോകനേതാക്കളെയും ക്ഷണിച്ചപ്പൊഴും പ്രിയസുഹൃത്തെന്ന് അവകാശപ്പെട്ട മോദിയെ വിളിച്ചില്ല. അമേരിക്കയുടെ സാന്പത്തിക, രാഷ്ട്രീയ താത്പര്യങ്ങൾ കഴിഞ്ഞേ ട്രംപിനു വ്യക്തിസൗഹൃദം ഉണ്ടാകൂ
ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥ ഉച്ചകോടിയിൽ നിന്നും പിന്മാറുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യക്കും ഇതരലോക രാജ്യങ്ങൾക്കും സാധ്യതകളെക്കാളേറെ വെല്ലുവിളിയാണ്. സ്ത്രീയേയും പുരുഷനേയും മാത്രമേ അംഗീകരിക്കൂവെന്ന തീരുമാനത്തിൽ മനുഷ്യാവകാശമടക്കം പ്രശ്നങ്ങളുണ്ട്.
ഭിന്നലിംഗക്കാരെ അംഗീകരിക്കാത്തതു ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സിയാറ്റിലിലെ ഫെഡറൽ ജഡ്ജി ജോണ്‍ കോഹ്നോർ ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവ് രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തിട്ടുണ്ട്. നീണ്ട നിയമപ്രശ്നങ്ങളിലേക്ക് ഇതു വഴിതെളിച്ചേക്കാം.
ചൈന ബന്ധം നിർണായകം
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താൻ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ആർക്കും ഉറപ്പില്ല.
സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് (ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക ചതുർഭുജ സുരക്ഷാ ഡയലോഗ്) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കു മുന്‍പായി ഉഭയകക്ഷി ചർച്ച നടത്താനാണു ശ്രമം. ചൈനയെ പ്രതിരോധിക്കുകയാണ് ക്വാഡിന്റെ ലക്ഷ്യമെന്നു വ്യക്തം.
ഇന്ത്യയുടെ ഡോ. എസ്. ജയശങ്കറും അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) മാർകോ റൂബിയയും തമ്മിലും പിന്നീട് ക്വാഡിലെ മറ്റംഗങ്ങളായ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും വാഷിംഗ്ടണിൽ ഒത്തുകൂടിയതും ഇന്തോ- പസഫിക് മേഖലയിലെ ചൈനയുടെ മേധാവിത്വം പ്രതിരോധിക്കാനുള്ള ലക്ഷ്യത്തിലാണ്
മേഖലയിലെ തൽസ്ഥിതി മാറ്റാനായി ബലപ്രയോഗത്തിലൂടെയുള്ള ഏകപക്ഷീയമായ നടപടികളെ ശക്തമായി എതിർക്കുമെന്നു ക്വാഡ് വിദേശകാര്യമന്ത്രിമാർ പ്രതിജ്ഞയെടുത്തു.
അമേരിക്കയും ചൈനയും തമ്മിലും ഇന്ത്യയും ചൈനയും തമ്മിലുമുള്ള ബന്ധം വഷളായാൽ അതിന്റെ പ്രത്യാഘാതം ചിന്തിക്കാവുന്നതിലും കൂടുതലാകും.
ചങ്ങാത്ത മുതലാളിത്ത കളി
ചൈനയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2023-24ൽ 11,800 കോടി ഡോളറായി വളർന്നു.
ഇതിൽതന്നെ 3,200 കോടി ഡോളറിന്റെ അധികവ്യാപാര നേട്ടം ഇന്ത്യക്കാണ്. സാങ്കേതികവിദ്യയിലും പ്രതിരോധത്തിലും ഇരുരാജ്യങ്ങളും പങ്കാളിത്തം വർധിപ്പിക്കുന്നതിനാണു സാധ്യത. ഐടി മേഖലയിൽ അടക്കം വിദഗ്ധ തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റത്തെ നിയന്ത്രിക്കരുതെന്നതാണ് ഇന്ത്യയുടെ നിലപാട്
ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരായ ചെറുപ്പക്കാർക്കുള്ള എച്ച്-വണ്‍ ബി വീസകൾക്കു നിയന്ത്രണം ഉണ്ടായാൽ ഐടി വന്പന്മാർ അടക്കമുള്ള ഇന്ത്യൻ കന്പനികളെയും നമ്മുടെ സന്പദ്ഘടനയെയും ബാധിക്കും.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധത നേരിട്ടും പരോക്ഷമായും ഇന്ത്യക്കു തിരിച്ചടിയാണ്. അമേരിക്കയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഇലോണ്‍ മസ്ക്, സത്യ നഡെല്ല, സുന്ദർ പിച്ചൈ അടക്കമുള്ളവർ കുടിയേറ്റക്കാരായിരുന്നു.
മസ്ക് ഉൾപ്പെടെയുള്ള ചങ്ങാത്ത കോർപറേറ്റ് മുതലാളിമാരുടെ സാന്പത്തിക താത്പര്യങ്ങൾക്ക് ട്രംപ് വഴങ്ങേണ്ടി വരുന്പോൾ അമേരിക്കയിലെ സാധാരണക്കാർക്കു തിരിച്ചടിയാകും.
സാന്പത്തിക അസമത്വം വളർത്തുകയും സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്യും. അതിസന്പന്നരും വൻകിട ബിസിനസുകാരും തമ്മിലുള്ള മൽസരങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ.
നിർമിതബുദ്ധിയുടെ സ്റ്റാർഗേറ്റ്
വൈറ്റ് ഹൗസിൽ നിന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 50,000 കോടി ഡോളറിന്റെ (500 ബില്യണ്‍) വൻ നിർമിത ബുദ്ധി (എഐ) അടിസ്ഥാന സൗകര്യ നിക്ഷേപത്തിനെതിരേ ട്രംപിന്റെ വലംകൈയായ മസ്ക് രംഗത്തെത്തിയതു തുടക്കം മാത്രമാണ്.
സ്റ്റാർഗേറ്റ് എന്ന പേരിൽ പുതിയ കന്പനി ഇതിനായി രൂപീകരിക്കുമെന്നു സോഫ്റ്റ്ബാങ്ക് സിഇഒ മസായോഷി സണ്‍, ഓപ്പണ്‍ എഐ സിഇഒ സാം ഓൾട്ട്മാൻ, ഒറാക്കിൾ സിടിഒ ലാറി എല്ലിസണ് എന്നിവരോടൊപ്പം ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ “ഫസ്റ്റ് ബഡ്ഡി’’ ഇലോണ്‍ മസ്ക് അതിനെതിരേ ട്വീറ്റ് ചെയ്തത്.
മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കന്പനികൾ പിന്തുണയ്ക്കുന്ന സ്റ്റാർഗേറ്റിൽ വരുംവർഷങ്ങളിൽ 500 ബില്യണ്‍ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു പ്രഖ്യാപനം.
സ്റ്റാർഗേറ്റ് പദ്ധതിക്കായി മൂന്നു കന്പനികൾ 10,000 കോടി ഡോളർ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിനെതിരേ മസ്ക് രംഗത്തെത്തിയതിൽ അത്ഭുതമില്ല. സംരംഭത്തിനു പിന്നിലുള്ളവർക്കു യഥാർഥത്തിൽ പണമില്ലെന്ന് മസ്ക് തന്റെ എക്സിൽ എഴുതി
ഓപ്പണ്‍ എഐയും അതിന്റെ സിഇഒ ഓൾട്ട്മാനും ലാഭമുണ്ടാക്കാത്ത ലക്ഷ്യത്തോടെ തുടങ്ങിയ ചാറ്റ്ജിപിറ്റിക്കു എതിരേ മസ്ക് തുടങ്ങിയ നിയമപോരാട്ടത്തിന്റെ തുടർച്ചയാണിത്.
ഓൾട്ട്മാനെ വിശ്വസിക്കാനാകില്ലെന്നു മസ്ക് തുറന്നടിച്ചിരുന്നു. എന്തായാലും സ്റ്റാർഗേറ്റ് സംരംഭം ഇന്ത്യക്ക് ഒരുപോലെ വെല്ലുവിളിയും അവസരവുമാകും. നിർമിത ബുദ്ധിയുടെ പ്രയോഗത്തിൽ ആഗോള വന്പന്മാരോടൊപ്പം കൂടണമോയെന്നതു വിദഗ്ധർ തീരുമാനിക്കട്ടെ.
വ്യാപാര യുദ്ധത്തിന്റെ നാളുകൾ
ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം പുതിയ വ്യാപാരയുദ്ധത്തിലേക്കാണു വഴിതെളിക്കുക. ചുങ്ക രാജാവ് (താരിഫ് കിംഗ്) ആണ് ഇന്ത്യയെന്ന് ട്രംപ് വിശേഷിപ്പിച്ചു.
അമേരിക്കയിലേക്കു കയറ്റിവിടുന്ന ഉത്പന്നങ്ങളുടെ അതേനിരക്കിൽ നികുതി ചുമത്താനുള്ള നീക്കത്തിനു വലിയ പ്രത്യാഘാതങ്ങളുണ്ട്.
ചൈനയെക്കാളേറെ ഇന്ത്യൻ കന്പനികൾക്കാകും ഇതിന്റെ ക്ഷീണം. ഇറക്കുമതി നികുതി കൂട്ടുന്നതിലൂടെ അമേരിക്കയിൽ പല ഉത്പനങ്ങൾക്കും സേവനങ്ങൾക്കും ചെലവു കൂടുകയും ചെയ്യും.
അമേരിക്കൻ ഡോളറിന്റെ മൂല്യം കൂടുന്നതിനനുസരിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയും. ആഗോള കറൻസി യുദ്ധത്തിൽ ഇന്ത്യക്കു ഭീഷണിയേറെയാണ്. ലോകവ്യാപാര സംഘടനയും ആഗോള വ്യാപാര ഉടന്പടികളുമൊക്കെ ട്രംപ് മാറ്റിമറിക്കുമോയെന്നതും പ്രശ്നമാണ്
ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥ ഉച്ചകോടിയിൽ നിന്നും പിന്മാറിയതിനു പുറമെ ഐക്യരാഷ്ട്രസഭയെ അവഗണിക്കാനും ട്രംപ് മടിക്കില്ല. യുഎന്നിനു നൽകുന്ന സാന്പത്തിക സഹായം കുറവു ചെയ്താൽ തന്നെ പ്രശ്നമാകും.
ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ അംഗത്വം ഉറപ്പാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടുമില്ല.
തന്ത്രപരമാകണം ഇന്ത്യൻ നീക്കം
പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും സംഘർഷങ്ങൾ ഇപ്പൊഴും വെല്ലുവിളിയാണ്. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നു പ്രചാരണകാലത്തു ട്രംപ് വീന്പുപറഞ്ഞതു പോലെ പരിഹരിക്കാനാകില്ല.
ഇസ്രയേലും ഹമാസും തുടങ്ങിയ താത്കാലിക വെടിനിർത്തൽ ഭാവി പരിഹാരത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും എത്തിക്കുകയും ദുഷ്കരമാണ്.
ആഗോള രാഷ്ട്രീയ മാറ്റങ്ങളുടെയും വ്യാപാര പോരുകളുടെയും ഗതിവേഗം കൂട്ടുന്നതാകും ട്രംപ് ഭരണം. ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വളർച്ചയ്ക്കും വികസനത്തിനും സമഗ്രപുരോഗതിക്കും കഴിയുന്ന രീതിയിൽ തന്ത്രപരമായ ചുവടുവയ്പുകൾ ഉണ്ടാകട്ടെ.