അമരാവതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള തൻ്റെ യാത്ര മാറ്റിവച്ചതായി വൈഎസ്ആർസിപി അധ്യക്ഷൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ലഡ്ഡു വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്രദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആരാധനാലയം സന്ദർശിക്കുന്നതിൽ നിന്ന് ജഗനെ ആരും തടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. ക്ഷേത്രനിയമങ്ങൾ പാലിക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഒരു വ്യക്തിയും പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ജഗന്‍ മോഹന്‍ വിശ്വാസങ്ങളെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കണമെന്ന് എൻഡിഎ സഖ്യകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രദർശനത്തിൽ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശിച്ച് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പോലീസ് നോട്ടീസ് നൽകിയതിനാൽ തിരുപ്പതിയിലേക്ക് പോകാനാകില്ലെന്ന് ജഗൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജഗൻ്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം, ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഓരോ സന്ദർശകനും നിയമങ്ങൾ പാലിക്കണമെന്നും ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും നായിഡു പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.