ഇസ്ലാമാബാദ്: രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡ് ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ബുധനാഴ്ച അറ്റോക്ക് നഗരത്തിലെ ജയില്‍ വളപ്പില്‍ പ്രത്യേക കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 'സൈഫര്‍' എന്ന് വിളിക്കപ്പെടുന്ന കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇമ്രാന്‍ ഖാന്റെ കസ്റ്റഡി സെപ്റ്റംബര്‍ 13 വരെ നീട്ടി.
യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍ അയച്ച രഹസ്യ കേബിളിന്റെ ഉള്ളടക്കം പരസ്യമാക്കുകയും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നുമാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റം.
'ഞങ്ങള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്, അത് ശനിയാഴ്ച പരിഗണിക്കും,' രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള 'സൈഫര്‍' കേസ് കോടതി പരിഗണിച്ചതിന് ശേഷം ഖാന്റെ അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
''ഞങ്ങള്‍ ജയില്‍ വിചാരണയെ ചോദ്യം ചെയ്ത് മറ്റൊരു അപ്പീലും ഫയല്‍ ചെയ്തിട്ടുണ്ട്, കൂടാതെ കേസ് ക്യാമറയിലല്ല തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണത്തിൽ ഖാന്റെ ശിക്ഷയും മൂന്ന് വർഷത്തെ തടവും ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഖാന്റെ ജുഡീഷ്യൽ റിമാൻഡ്.