/sathyam/media/media_files/vOyaKjkfjXSwCDcMuIOw.jpg)
മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു. വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണം മാധ്യമങ്ങള്‍ മറന്നോയെന്ന് വിജയരാഘവന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘‘ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്''-വിജയരാഘവൻ വിമര്‍ശിച്ചു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്‍സുകാരമെന്ന് പറഞ്ഞ് അന്‍വര്‍ സ്വയം ചെറുതായി. സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത് ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാന്‍ വേണ്ടിയാണ്. ഇത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ നിവര്‍ത്തിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.