/sathyam/media/media_files/2024/12/21/das-09112024.webp)
പാലക്കാട് : ഉപതിരഞ്ഞെടുപ്പിനിടെ മോശം പരാമർശങ്ങളും വിമർശനങ്ങളും നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് രൂക്ഷമായ വിമർശനം.
വെളളിയാഴ്ച ഉപതിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കൃഷ്ണദാസിന് എതിരെ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നത്.
മാധ്യമ പ്രവർത്തകരെ ഇറച്ചിക്കടയ്ക്ക് മുന്നിൽ കാത്ത് നിൽക്കുന്ന പട്ടികൾ എന്ന് വിളിച്ചതിനും നീല ട്രോളി വിവാദം തിരഞ്ഞടുപ്പിൽ ചർച്ചയാക്കുന്നത് ശരിയല്ലെന്നുമുളള പരാമർശത്തിൻെറയും പേരിലാണ് കൃഷ്ണദാസിനെ ജില്ലാ നേതൃത്വം വിമർശിച്ചത്.
തിരഞ്ഞെടുപ്പിൻെറ ഘട്ടത്തിൽ മാധ്യമങ്ങൾക്കെതിരെ മാന്യമല്ലാത്ത വിമർശനം നടത്തിയതും നീല ട്രോളി വിവാദം ഉന്നയിക്കുന്നതിൽ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി സൃഷ്ടിച്ചതും മുന്നണിയെ ദോഷകരമായി ബാധിച്ചുവെന്ന് നേതൃയോഗം വിലയിരുത്തി.
ഈ വിവാദത്തിൻെറ പേരിൽ അനുകൂലമായി ലഭിക്കേണ്ട മൂവായിരത്തോളം വോട്ടുകൾ നഷ്ടമായിട്ടുണ്ട്. ഈ നഷ്ടം സംഭവിച്ചില്ലെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്നിൽ രണ്ടാമത് എത്താനാകുമായിരുന്നു.
ഇപ്പോൾ രണ്ടാം സ്ഥാനത്തുളള ബി.ജെ.പിയുമായ രണ്ടായിരത്തിൽപരം വോട്ടിൻെറ വ്യത്യാസം മാത്രമേ ഉളളുവെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.
മുതിർന്ന നേതാവിൽ നിന്ന് പാർട്ടിക്കും മുന്നണിക്കും ദോഷകരമായ പ്രതികരണങ്ങൾ ഉണ്ടായതിൽ കർശന നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
നടപടിവേണമെന്ന ആവശ്യത്തിൽ ഉപരി കമ്മിറ്റി പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത എ.കെ.ബാലൻ പ്രതികരിച്ചില്ല.
എൻ.എൻ.കൃഷ്ണദാസിൻെറ പാർട്ടി വിരുദ്ധ പ്രസ്താവനകൾക്കെതിരായ ജില്ലാ നേതൃത്വത്തിൻെറ രോഷം മുഴുവൻ പ്രകടമാക്കുന്നതായിരുന്നു നേതൃയോഗത്തിലെ ചർച്ചകൾ.
ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, മന്ത്രി എം.ബി.രാജേഷ് എന്നിവരടങ്ങുന്ന നേതൃത്വത്തോടുളള അമർഷമാണ് കൃഷ്ണദാസ് പാർട്ടി വിരുദ്ധ പ്രതികരണങ്ങളിലൂടെ ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെ പാർട്ടിക്കും മുന്നണിക്കും എതിരാക്കുകയെന്ന ഉദ്ദേശം വെച്ചാണ് എരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷൂക്കൂറിൻെറ പ്രതികരണം പ്രക്ഷേപണം ചെയ്തതിൻെറ പേരിൽ അധിക്ഷേപ പരാമർശം നടത്തിയതെന്ന് നേതാക്കൾ വിമർശിച്ചു.
ഡോ.പി.സരിൻെറ സ്ഥാനാർത്ഥിത്വത്തിന് മാധ്യമങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്ന ഘട്ടത്തിലാണ് അവരെ എതിരാക്കുന്ന പരാമർശം വന്നത്. എന്നിട്ടും മാധ്യമങ്ങളിൽ നിന്ന് ഉപതിരഞ്ഞെടുപ്പ് കാലത്ത് വലിയ സഹകരണമാണ് ലഭിച്ചതെന്നും ജില്ലാ നേതൃയോഗം വിലയിരുത്തി.
ഡോ.പി.സരിൻ സ്ഥാനാർത്ഥിയായത് ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ ഗുണം ചെയ്തെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന എ.വിജയരാഘവൻ നേടിയതിനേക്കാൾ മൂവായിരം വോട്ടുകൾ കൂടുതൽ നേടാൻ സരിന് കഴിഞ്ഞു.മുന്നണിയുടെ വോട്ട് വിഹിതം 27 ശതമാനമായി വർദ്ധിപ്പിക്കാനായെന്നും ജില്ലാ നേതൃയോഗം വിലയിരുത്തി.