കൊച്ചി: യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (96) കാലം ചെയ്തു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വൈകിട്ട് 5.21നായിരുന്നു അന്ത്യം.
ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. വൈദികപട്ടം സ്വീകരിച്ചത് 1958 ഒക്ടോബര്‍ 21നാണ്. മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടത് 1974ലും.
1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.
അനാരോഗ്യംമൂലം 2019 ഏപ്രില്‍ 27-നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ഇദ്ദേഹം അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സഭയുടെ അവകാശപ്പോരാട്ടങ്ങളിലെ നായകനുമായിരുന്നു ബാവ.