/sathyam/media/media_files/2024/12/21/FxZvmO6lKPOjD0FRgNmC.jpeg)
തിരുവനന്തപുരം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര സമ്മാനം.
കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികൾക്ക് 100 കോടി രൂപ വീതമാണ് ലോട്ടറി. 11 കോളേജുകൾക്ക് 5കോടി വീതം സഹായം ലഭിക്കും.
ഈ തുക അടിസ്ഥാന സൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനുമടക്കം ഉപയോഗിക്കാം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം അതേപടി അംഗീകരിച്ചതോടെയാണ് പി.എം-ഉഷയിൽ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളത്തിന് സഹായം അനുവദിച്ചത്.
ചാൻസലറായ ഗവർണർ യു.ജി.സിയുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയുമായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായും നിരന്തരം ഇടപെട്ടതിനെ തുടർന്നാണ് കേരളത്തിന് 405 കോടി അനുവദിച്ചത്.
ഇത്തവണ പി.എം ഉഷയിൽ ഏറ്റവുമധികം പണം അനുവദിച്ചത് കേരളത്തിനാണ്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ല എന്നായിരുന്നു കേരളത്തിന്റെ ആദ്യ തീരുമാനം. തമിഴ്നാടും സമാനമായ തീരുമാനമെടുത്തു.
രണ്ട് സംസ്ഥാനങ്ങളുടെയും അപേക്ഷ അപ്‍ലോഡ് ചെയ്യാൻ പോലും കേന്ദ്രം അനുവദിച്ചില്ല. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാമെന്ന് കേരളം സത്യവാങ്മൂലം നൽകിയതോടെയാണ് ആദ്യം ഉടക്കിട്ടിരുന്ന കേന്ദ്രം, പദ്ധതികൾ അപ്ലോഡ് ചെയ്യാൻ പോർട്ടൽ തുറന്നു നൽകിയത്.
കേരള, എം.ജി, കാലിക്കറ്റ്, സംസ്കൃത, കണ്ണൂർ സർവകലാശാലകൾ 100 കോടി വീതവും 250 സർക്കാർ, എയ്ഡഡ് കോളേജുകൾ 5 കോടി വീതവുമുള്ള പദ്ധതികൾ നൽകിയിരുന്നു. രാജ്യത്താകെ 9 യൂണിവേഴ്സിറ്റികൾക്ക് 100 കോടി വീതം അനുവദിച്ചതിൽ മൂന്നെണ്ണം കേരളത്തിലാണ്.
മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് വിഭാഗത്തിൽ മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്.
കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്.
ഉന്നതവിദ്യാഭ്യാസ കുതിപ്പിൽ കൂടുതൽ പിന്തുണയർഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നൽകുകയെന്ന നയത്തിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ഗ്രാന്റ്സ് ടു സ്ട്രെങ്തൻ യൂണിവേഴ്സിറ്റീസ് വിഭാഗത്തിൽ എം ജി സർവ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. ഗ്രാന്റ്സ് ടു സ്ട്രെങ്തൻ കോളേജസ് വിഭാഗത്തിൽ 11 കോളേജുകൾക്ക് അഞ്ചു കോടി രൂപ വീതം ലഭിക്കും.
ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഇക്വിറ്റി വിഭാഗത്തിൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. മൊത്തം ഫണ്ടിങ് തുകയുടെ അറുപതു ശതമാനം കേന്ദ്ര സർക്കാരും നാല്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവഴിക്കുക.
സനാതന ധർമ്മ കോളേജ് ആലപ്പുഴ. മാറമ്പള്ളി എം ഇ എസ കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, കോഴിക്കോട് സാമൂറിൻ ഗുരുവായൂരപ്പൻ കോളേജ്,
മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടിൽ ഡബ്ള്യു എം ഓ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നൽകുക.
മികവ് വളർത്തിയെടുക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിൽ തുല്യത വർദ്ധിപ്പിക്കുന്നതിലൂടെയും സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ളതാണ് പിഎം ഉഷ പദ്ധതിക്ക് കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുക പങ്കിട്ട് നടപ്പാക്കുന്ന ഈ സംരംഭങ്ങൾ.
പി എം ഉഷ പദ്ധതിയുടെ പൂർവ്വരൂപമായ റൂസയുടെ റൂസ-ഒന്ന് പദ്ധതിയിൽ 194 കോടി രൂപയും, റൂസ-രണ്ട് പദ്ധതിയിൽ 366 കോടിയും നേടിയെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പാശ്ചാത്തലസൗകര്യവികസനത്തിൽ വൻ കുതിപ്പ് കേരളം നേടിയെടുത്തിരുന്നു.
ഈ മുന്നേറ്റത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻഘട്ടങ്ങളെ അപേക്ഷിച്ച് ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക കേരളത്തിന് കിട്ടിയതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 എണ്ണം കേരളത്തിൽ നിന്നാണിപ്പോൾ. ആദ്യത്തെ നൂറിൽ 16 കോളേജുകൾ കേരളത്തിലുള്ളവയാണ്.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് രാജ്യത്തെ മികച്ച ഇരുപതാമത്തേയും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് ഇരുപത്തിരണ്ടാമത്തേയും കോളേജുകളായി ഉയർന്നു.
ആഗോളപ്രശസ്ത റാങ്കിംഗ് ഏജൻസിയായ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനവും ഏഷ്യയിൽ 134 -ആം സ്ഥാനവും കരസ്ഥമാക്കിയതും ഇതേ മികവിന്റെ അടിസ്ഥാനത്തിലാണ്.
ക്യു എസ് റാങ്കിങ്ങിന്റെ ഏഷ്യൻ പട്ടികയിൽ കേരള സർവ്വകലാശാലയ്ക്ക് 339 -ആം സ്ഥാനം ലഭിച്ചപ്പോൾ, ലോകത്തെ മികച്ച ആയിരം സർവ്വകലാശാലകളിൽ കൊച്ചിൻ സർവ്വകലാശാലയും ഉയർന്നു നിൽക്കുകയാണ്.
പ്രഥമ ടൈംസ് എഡ്യൂക്കേഷൻ ഇൻറർ ഡിസിപ്ലിനറി റാങ്കിങ്ങിലും കൊച്ചി സർവ്വകലാശാല ഇടം നേടിയിട്ടുണ്ട്.
നേരത്തേയുണ്ടായിരുന്ന റൂസ പദ്ധതിയാണ് പി.എം-ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) ആക്കിയത്.
പദ്ധതിയിൽ 60%കേന്ദ്രത്തിന്റെയും 40%സംസ്ഥാനത്തിന്റെയും വിഹിതമാണ്. നേരത്തേ 20- 50കോടിയായിരുന്ന സർവകലാശാലകൾക്കുള്ള സഹായം ഇത്തവണയാണ് 100കോടിയാക്കിയത്.
കോളേജുകൾക്ക് രണ്ടുകോടിയായിരുന്നതാണ് 5കോടിയാക്കിയത്. കേന്ദ്രനയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാൻ വൈകിയതിനാൽ ആദ്യഘട്ടത്തിൽ കേരളത്തെ പദ്ധതിയിൽ പരിഗണിച്ചിരുന്നില്ല.