നിലമ്പൂരിലെ ജനവിധിക്ക് ശേഷം അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോൺ​ഗ്രസ്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റിയേക്കും. നേതൃമാറ്റം തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ഡി.സി.സികളും നി‌ർജീവമെന്ന് ഹൈക്കമാൻ‍‍‍ഡ് വിലയിരുത്തൽ. സമഗ്ര അഴിച്ചുപണിയെ എതിർത്ത് പ്രധാന നേതാക്കൾ. ശശി തരൂരിനോടുള്ള സമീപനത്തിനും തീരുമാനമായേക്കും

New Update
d

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും അഴിച്ചുപണി നടത്താനൊരുങ്ങി കെ.പി.സി.സി നേതൃത്വം.

Advertisment

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റികൊണ്ടുളള അഴിച്ചുപണിയാണ് പുതിയ നേതൃത്വത്തിന് മുന്നിലുളളത്.


ഹൈക്കമാൻഡുമായുളള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അഴിച്ചുപണിയുമായി മുന്നോട്ട് പോകാനുളള അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ നേതാക്കളുമായുളള ചർച്ച പൂർത്തിയായിരുന്നില്ല.


അതിനിടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ ചർച്ചകൾ മാറ്റിവെച്ച് നേതൃത്വമാകെ തിരഞ്ഞെടുപ്പിലേക്കിറങ്ങുകയായിരുന്നു. ഫലം വന്നശേഷം പുന:സംഘടന സംബന്ധിച്ച ആശയവിനിമയങ്ങൾ പുനരാരംഭിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ നേതൃതലത്തിലെ അഴിച്ചുപണി പൂർത്തിയാക്കണമെന്നാണ് നേതൃത്വത്തിൻെറ ആഗ്രഹം.


പ്രവർത്തകരുടെ തിരഞ്ഞെടുപ്പായ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഊർജസ്വലമാക്കണമെങ്കിൽ അഴിച്ചുപണി അനിവാര്യമാണ്.


സംസ്ഥാനത്തെ ഭൂരിപക്ഷം ഡി.സി.സികളും നി‌ർജീവമാണെന്നാണ് ഹൈക്കമാൻഡിൻെറ വിലയിരുത്തൽ. സംസ്ഥാനത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നൽകിയ റിപോ‌ർട്ട് അനുസരിച്ച് പത്ത് ഡി.സി.സികളുടെ പ്രവർത്തനം തൃപ്തികരമല്ല. 

തദ്ദേശ തിര‍ഞ്ഞെടുപ്പിന് മുൻപ് ഈ പോരായ്മകളും ദൗർബല്യങ്ങളും പരിഹരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. അത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മുന്നണിയുടെ ആത്മവീര്യം തകർക്കും.

അതുകൊണ്ടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുന:സംഘടന നടത്തണമെന്ന് ശഠിക്കുന്നതെന്നാണ് പുതിയ കെ.പി.സി.സി നേതൃത്വം പറയുന്നത്.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കാസർകോട്,വയനാട് ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.


എന്നാൽ പുന:സംഘടനയെ കുറിച്ച് നേതാക്കളുമായി ചർച്ച നടത്തുമ്പോൾ അവരവർക്ക് താൽപര്യമുളള ഡി.സി.സി അധ്യക്ഷന്മാരെ നിലനിർത്തുന്നതിനായി എല്ലാ ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

വിശാല ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലക്ക് ആലപ്പുഴ ഡി.സി.സി പ്രസിഡൻറിനെ മാറ്റുന്നതിനോട് താൽപര്യമില്ല. 

രമേശിൻെറ വിശ്വസ്തനായ ബി.ബാബുപ്രസാദാണ് ആലപ്പുഴയിലെ ഡി.സി.സി അധ്യക്ഷൻ.എന്നാൽ ഏറ്റവും നിർജീവമായ ഡി.സി.സികളിൽ ഒന്നായാണ് ആലപ്പുഴ കമ്മിറ്റിയെ കെ.പി.സി.സി നേതൃത്വവും ഹൈക്കമാൻഡും വിലയിരുത്തുന്നത്.


കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിനെ മാറ്റുന്നതിനോട് സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും താൽപര്യമില്ല. സുധാകരൻെറ വിശ്വസ്തനാണ് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ.


വരാനിരിക്കുന്ന അഴിച്ചുപണിയിൽ തനിക്കൊപ്പമുളളവർക്ക് സ്ഥാനം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സുധാകരൻ പരസ്യ വിമർശനങ്ങൾ നടത്തിയതെന്നാണ് നേതൃത്വത്തിൻെറ സംശയം.

പ്രധാന നേതാക്കൾ തന്നെ സമഗ്ര അഴിച്ചുപണിയെ എതിർക്കുന്ന സാഹചര്യത്തിൽ പൂർണ പുന:സംഘടന വേണോ അതോ ഭാഗിക പുന:സംഘടന മതിയോ എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ ഫലം വരുന്നതിന് പിന്നാലെ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. ഈമാസം 27നാണ് കെ.പി സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.

സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് 27ന് നടക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിൻെറ വിലയിരുത്തലിനൊപ്പം സംഘടനാ പുന:സംഘടന സംബന്ധിച്ച കാര്യങ്ങളിലും ചർച്ച നടക്കാൻ സാധ്യതയുണ്ട്.


പൂർണ്ണ പുന:സംഘടനയാണോ ഭാഗിക പുനസംഘടനയാണോ വേണ്ടതെന്ന കാര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയിൽ ധാരണയുണ്ടായേക്കും.


ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് വോട്ടെടുപ്പ് ദിവസം തന്നെ പരാതി ഉന്നിയിച്ച പ്രവർത്തക സമിതിഅംഗം ശശി തരൂരിനോട് എന്ത് സമീപനം സ്വീകരിക്കണമെന്നതും രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമായേക്കും.

ഉപതിരഞ്ഞെടുപ്പിന് ശേഷം പി.വി അൻവറിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചും ചർച്ചയാകാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ സൂചിപ്പിച്ചു. .