തിരുവനന്തപുരം : ഏറെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പി.വി അൻവറിന്റെ സമ്മർദ്ദം മറികടന്ന് നടത്തിയതിൽ കോൺഗ്രസ് പാർട്ടിക്ക് കൈയ്യടിച്ച് രാഷ്ട്രീയ കേരളം.
സമീപകാലത്ത് കോൺഗ്രസും യു.ഡി.എഫുമെടുത്ത ധീരമായ തീരുമാനമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം വ്യക്തമാക്കുന്നത്.
സാധാരണ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ തോതിലുള്ള ബാഹ്യഇടപെടലും സമവാക്യങ്ങളും രപതിഫലിക്കുന്നുവെന്ന ആരോപണമാണ് ഉയർന്നിരുന്നത്.
ആരെങ്കിലും ഭീഷണി മുഴക്കിയാൽ അവർക്ക് വഴങ്ങുന്ന സാഹചര്യവും മുമ്പുണ്ടായിരുന്നു. എന്നാൽ ഇത്തവണ പാർട്ടി നിലപാടിലെ തെളിമയും ഉറപ്പും തെളിയിക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനമാണ് നടന്നത്.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് സീറ്റ് വിട്ട് നൽകണമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശനടക്കം ഭൂരിഭാഗം നേതാക്കളുടെയും വാദം.
ചിലർ ഇതിനോട് വിയോജിച്ചിരുന്നുവെങ്കിലും ചർച്ചകൾ പൂർത്തിയായിരുന്നില്ല. ഇതിനിടയിലാണ് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനുമായി മുമ്പ് അടുത്ത ബന്ധമുണ്ടായിരുന്ന പി.വി അൻവർ വി.എസ് ജോയിക്ക് വേണ്ടി ഇറങ്ങിയത്.
എന്നാൽ ആദ്യം തന്നെ ലീഗ്, കോൺഗ്രസ് പാർട്ടികളിലെ ഭൂരിപക്ഷം നേതാക്കൾക്കും ഇതിനോട് എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചർച്ചകൾ മുന്നോട്ട് പോയതുമില്ല. ഇതിനിടയിലാണ് തന്റെ പിൻഗാമിയായി വരേണ്ടത് ജോയിയാണെന്ന വാദമുയർത്തി അൻവർ കളം പിടിച്ചത്.
എന്നാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അൻവറല്ലെന്നായിരുന്നു പൊതുവികാരം. അതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ മുന്നോട്ട് പോയത്.
കഴിഞ്ഞ ദിവസം ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയപ്പോൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ട് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത അൻവർ പിന്നീട് കളം മാറ്റി ജോയിക്കായി സമ്മർദ്ദ തന്ത്രം പുറത്തെടുക്കുകയായിരുന്നു.
എന്നാൽ തുടർന്നുള്ള ചർച്ചകളിൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങി സ്ഥാനാർത്ഥിയെ തീരുമാനിക്കാനാവില്ലെന്ന കർശന നിലപാട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കൈക്കൊണ്ടു .
കാര്യകാരണ സഹിതം അദ്ദേഹം രാഷ്ട്രീയ സാഹചര്യത്തെ യോഗത്തിൽ വിശകലനം ചെയ്തു. ഇതിനൊപ്പം കോൺഗ്രസിലെ ചെറുപ്പക്കാരുടെ സംഘവും നിലയുറപ്പിച്ചു.
തുടർന്നുള്ള ചർച്ചകളിൽ അൻവറിനെ പൂർണ്ണമായി തള്ളി ഷൗക്കത്തിന് സ്ഥാനാർത്ഥിത്വം നൽകി പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുന്നുവെന്ന സന്ദേശമാണ് കോൺഗ്രസ് പുറത്ത് വിട്ടത്.
ഇതിന് മുമ്പ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മാറ്റത്തിലും സാമുദായിക നേതാക്കളുടെ വെല്ലുവിളിയെ പുല്ല് പോലെ കോൺഗ്രസ് അവഗണിച്ചിരുന്നു.
സസുധാകരന് വേണ്ടി എസ്.എൻ.ഡി.പി യോഗം ജനറൽ സെ്രകട്ടറി വെള്ളാപ്പള്ളി രംഗത്തിറങ്ങിയിരുന്നു. സുധാകരനെ മാറ്റാനുള്ള തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മണിക്കൂറുകൾ തികയും മുമ്പ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കാൻ ഹൈക്കമാന്റ് തീരുമാനമെടുത്തു.
കേരള നേതാക്കളുടെ പൂർണ്ണ പിന്തുണയോടെയായിരുന്നു തീരുമാനം. ഇനി ഒരു ബാഹ്യശക്തികൾക്കും വഴങ്ങില്ലെന്ന സന്ദേശമാണ് പാർട്ടി ഇതിലൂടെ നൽകുന്നതെന്നും വ്യക്തമാണ്.