മാധ്യമ രംഗത്ത് മേധാവിത്വം ഉറപ്പിക്കാൻ സി.പി.എം. അണിയറയിൽ ഒരുങ്ങുന്നത് പതിനൊന്നോളം പുതിയ ഡിജിറ്റൽ ചാനലുകൾ. പ്രവർത്തന മേഖല തലസ്ഥാനത്തേക്ക് മാറ്റിയ എം.വി നികേഷ് കുമാറിന് ചുമതല. പുതിയ നീക്കം സർക്കാരിനും പാർട്ടിക്കും എതിരായ മുഖ്യധാര മാധ്യമങ്ങളുടെ ആക്രമണത്തെ ഭയന്ന്. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഡിജിറ്റൽ വഴിയേ സിപിഎം

New Update
G

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ രംഗത്ത് മേധാവിത്വം ഉറപ്പിക്കുന്നതിനുളള നീക്കവുമായി സി.പി.എം. 

Advertisment

സർക്കാർ വിരുദ്ധ-പാർട്ടി വിരുദ്ധ വാർത്തകൾക്ക് തടയിടുകയും പ്രതിരോധം ചമയ്ക്കുകയും ചെയ്യുകയാണ് മാധ്യമരംഗത്ത് മേധാവിത്വം ഉറപ്പിക്കാനുളള നീക്കത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.


ഡിജിറ്റൽ യുഗത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയാകും മാധ്യമ രംഗത്തെ ഇടപെടൽ. കൊല്ലം സംസ്ഥാന സമ്മേളനത്തിൻെറ തീരുമാനപ്രകാരമാണ് നവമാധ്യമരംഗത്ത് സജീവമായി ഇടപെടാൻ തീരുമാനിച്ചിരിക്കുന്നത്.


പാർട്ടി നിയന്ത്രണത്തിൽ ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ ചാനലുകൾ തുടങ്ങാനാണ് തീരുമാനം. ഇപ്പോഴുളള T21 പോലുളള ചാനലുകൾക്ക് പുറമേയാണ് പുതിയ ഡിജിറ്റൽ ചാനലുകൾ ആരംഭിക്കുന്നത്.

പാർട്ടിയുടെ പൊതുവായ ചാനലുകൾക്ക് പുറമേ പ്രൊഫഷണലായ ഒരു സംവിധാനവും അരംഭിച്ചുകൊണ്ട് നവ മാധ്യമ രംഗത്ത് ശക്തമായ ഇടപെടൽ നടത്താനാണ് തീരുമാനം. 

നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും മുന്നോടിയായി മുഖ്യധാര മാധ്യമങ്ങളിലൂടെ സർക്കാരിനും പാർട്ടിക്കും എതിരെ ശക്തമായ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് സി.പി.എമ്മിൻെറ ആശങ്ക. 


ഇത്തരം മാധ്യമ ആക്രമണങ്ങളെ ചെറുക്കുന്നതിനും പ്രതിരോധത്തിനും പ്രത്യാക്രമണം നടത്തുന്നതിനും വേണ്ടിയാണ് പുതിയ ഡിജിറ്റൽ ചാനലുകൾ തുടങ്ങുന്നത്. 


പാർട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളായ ദേശാഭിമാനി, ചിന്ത, കൈരളി ന്യൂസ് ചാനൽ എന്നിവയ്ക്ക് മുഖ്യധാരാ മാധ്യമങ്ങളുടെ ഇടത് വിരുദ്ധ പ്രചരണങ്ങളെ പ്രതിരോധിക്കാൻ പരിമിതിയുണ്ടെന്ന് വിലയിരുത്തിയാണ് പുതിയകാലം മുന്നോട്ടുവെയ്ക്കുന്ന ഡിജിറ്റൽ മേഖലവഴി ഇടപെടൽ നടത്തുന്നത്.

വിവിധ മേഖലകളിലെ പ്രശ്നങ്ങൾ അവലോകനം ചെയ്തുകൊണ്ടുളള ചാനലുകളാണ് ആരംഭിക്കാൻ പോകുന്നത്. മുൻ മാധ്യമ പ്രവർത്തകനും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി.നികേഷ് കുമാറിനാണ് നവമാധ്യമ ഇടപെടലിൻെറ ചുമതല.

പ്രവർത്തന മേഖല തിരുവനന്തപുരത്തേക്ക് മാറ്റിയ നികേഷ് കുമാർ തലസ്ഥാനത്ത് താമസം തുടങ്ങി. പാർട്ടിയുടേതായി ഒരു മെയിൻ ഡിജിറ്റൽ ചാനലും ഇടത് അനുഭാവം പ്രകടമാക്കുന്ന മറ്റൊരു ചാനലും സ്വതന്ത്ര പരിവേഷമുളള വേറൊരു ചാനലും അടക്കം പതിനൊന്നോളം ചാനലുകളാണ് സി.പി.എമ്മിൻെറ അണിയറയിൽ ഒരുങ്ങുന്നത്. 


പുതിയചാനലുകൾ ഏതാനും മാസത്തിനകം ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിൽ ലഭ്യമായി തുടങ്ങും. ചാനലിലേക്ക് റിക്രൂട്ട് ചെയ്ത പാർട്ടി അനുകൂല പ്രവർത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും പരിശീലന ക്യാംപ് വിളപ്പിൽശാലയിലെ ഇ.എം.എസ് അക്കാദമിയിൽ നടന്നു. 


പാർട്ടി ആസ്ഥാനത്തെ സ്റ്റുഡിയോ സംവിധാനത്തിൽ നിന്നാകും ഡിജിറ്റൽ ചാനലുകളുടെ പ്രവർത്തനം. പാർട്ടിയുടെ നിയന്ത്രണത്തിലുളള ഡിജിറ്റൽ പ്ളാറ്റ് ഫോമുകളിലേക്ക് ജോലിക്കെടുക്കുന്ന ഇടത് മാധ്യമപ്രവർത്തകർക്ക് മികച്ച വേതനം നൽകുന്നുണ്ട്.

പാർട്ടിയുടെ ടെലിവിഷൻ ചാനലായ കൈരളി ടിവിയേക്കാൾ ഉയർന്ന സ്കെയിലിലുളള ശമ്പളമാണ് നൽകുന്നത്. ഇതോടെ കൈരളിയിലെ കുറഞ്ഞ ശമ്പളവും ജോലിയും ഉപേക്ഷിച്ച് പലരും പാർട്ടിയുടെ ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ ചേരുന്നുണ്ട്.

കൈരളിയിൽ കാലാനുസൃതമായ ശമ്പള പരിഷ്കരണമോ സാങ്കേതിക നവീകരണമോ നടത്താതെ ഡിജിറ്റൽ പ്ളാറ്റ് ഫോമിന് വേണ്ടി വൻതോതിൽ പണം മുടക്കുന്നതിൽ കൈരളിയിലെ മാധ്യമ പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ട്.


ശമ്പളം കൂട്ടാത്തതിനെ തുടർന്ന് ന്യൂസ് എഡിറ്ററും റിപോർട്ടറും അടക്കമുളളവർ അടുത്ത നാളുകളിൽ കൈരളി വിട്ടിരുന്നു.


ഡിജിറ്റൽ ചാനലുകൾ തുടങ്ങികൊണ്ടുളള മാധ്യമ ഇടപെടലിനൊപ്പം പാർട്ടിയുടെ ജില്ലാ -ഏരിയാ തലങ്ങളിലെ നവമാധ്യമ സംവിധാനവും സജീവമാക്കാനാണ് സി.പി.എം തീരുമാനം.

ഇതും കൊല്ലം സംസ്ഥാന സമ്മേളനത്തിൻെറ തീരുമാനമാണ്.സംസ്ഥാന തലത്തിലുളള നവമാധ്യമസംവിധാനം ശക്തമായി ഇടപെടുന്നുണ്ടെങ്കിലും  അതിനനുസരിച്ചുളള പ്രതികരണം ജില്ലാ-ഏരിയ തലത്തിലുളള സംവിധാനങ്ങളിൽ നിലനിൽക്കുന്നില്ല.


സംസ്ഥാന സംവിധാനത്തിന് അനുസരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറാകാത്ത പ്രശ്നവും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനുതകുന്ന വ്യക്തമായ കാഴ്ചപ്പാട് കൊല്ലം സംസ്ഥാന സമ്മേളനം അംഗീകരിച്ച റിപോർട്ടിൽ അവതരിപ്പിച്ചിട്ടുണ്ട്.


അതിൻെറ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോയി കേരളത്തിൽ ഈ രംഗത്ത് സജീവമായി ഇടപെടുന്ന സംവിധാനമായി മാറ്റുന്നതിനുളള നടപടികൾ സ്വീകരിച്ചതായാണ് സംസ്ഥാന സമ്മേളന തീരുമാനങ്ങൾ കീഴ് ഘടകങ്ങളെ അറിയിച്ചുകൊണ്ടുളള റിപോർട്ടിൽ സി.പി.എം അറിയിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മികച്ച രീതിയലുളള ഇടപെടൽ കൊണ്ടുവരാൻ കഴിയുന്നതരത്തിലുളള പദ്ധതികളാണ് സി.പി.എം ആസൂത്രണം ചെയ്തിരിക്കുന്നത്.