കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വരവു കൊണ്ട് എല്‍.ഡി.എഫില്‍ വേണ്ടത്ര നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നു സി.പി.എം കോട്ടയം ജല്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
പാലായേക്കാള്‍ കടുത്തുരുത്തിയില്‍ ആയിരുന്നു കേരള കോണ്‍ഗ്രസിന്റെ വരവോടെ നേട്ടം ഉണ്ടാകേണ്ടിയിരുന്നത്. പക്ഷേ, വേണ്ടത്ര നേട്ടം കടുത്തുരുത്തിയില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.
കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയില്‍ എത്തിയ ശേഷം നടന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടായെങ്കിലും പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ സമാന നേട്ടം ആവര്‍ത്തിക്കാനായില്ലെന്നും റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തിയതായാണു സൂചന.
പക്ഷേ, മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കേരളാ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായാണു വിവരം. ഉദ്ഘാടനത്തിനു പിന്നാലെ മാധ്യമങ്ങളെ ഒഴിവാക്കിയ ശേഷമായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
![s](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2025/01/03/fECk9rr7u3YpAGVrPzvT.jpg)
വി.എന്‍ വാസവനിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും നേട്ടമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വി.എന്‍ വാസവനു നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥ ഭരണമാണു നിലനില്‍ക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
വര്‍ഗ ബഹുജന സംഘടനകളുടെ പിരിവുകള്‍ പലപ്പോഴും പ്രവര്‍ത്തകര്‍ക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നായിരുന്നു മറ്റൊരു പ്രതിനിധിയുടെ കുറ്റപ്പെടുത്തല്‍.
![jose k mani pinarai vijayan-2](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/ErzIZMKl1lXNZet5tN7F.jpg)
ഡി.വൈ.എഫ്.ഐ ഘടകത്തിനു ബഹുജന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനു യുവാക്കള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുന്നതിനു കഴിയുന്നില്ല. ഡി.വൈ.എഫ.ഐ പഴയകാല ആവേശം ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നത്.
എസ്.എഫ്.ഐ പ്രവര്‍ത്തനവും മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. പല കലാലയങ്ങളിലും വേണ്ടത്ര സീറ്റ് നേടാനായില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.