പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഎം. കോന്നി മൈലാടും പാറ സ്വദേശി യദുകൃഷ്ണനെ കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ബിജെപി വിട്ട് പാർട്ടിയിൽ എത്തിയവർക്കെതിരെ ഇനിയും ഇത്തരം ഗൂഢാലോചന പ്രതീക്ഷിക്കുന്നുവെന്നും പാർട്ടി നേതൃത്വം വിശദീകരിച്ചു. സിപിഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. അസീസ് എന്ന ആർ.എസ്.എസ്.- സംഘപരിവാർ ബന്ധമുള്ള ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തി യദുവിനെ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും 62 പേരും സിപിഎമ്മിൽ ചേർന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ ശരണിനൊപ്പം പാർട്ടിയിൽ ചേർന്ന യദു കൃഷ്ണനെ കഞ്ചാവ് കേസില്‍ പിടികൂടുകയായിരുന്നു. രണ്ട് ഗ്രാം കഞ്ചാവാണ് യദുവില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് യദുവിനെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.