Advertisment

ലോകത്ത് തന്നെ അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം,  എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എച്ച്1 എൻ1, പക്ഷിപ്പനി.... തലസ്ഥാനത്ത്  ആശങ്കയായി കോളറയും. രോഗങ്ങളുടെ കൂടാരമായി കേരളം; നിപ്പയും കോവിഡും രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തതും കേരളത്തിൽ; വ്യാധികളെ നിലയ്ക്ക് നിർത്തുന്നത് ആരോഗ്യ പ്രവർത്തകരുടെ കഠിന പ്രയത്നം കൊണ്ട്; നമ്പർ വൺ ആരോഗ്യ കേരളം എന്നത് പ്രചാരണം മാത്രമോ ?

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്

New Update
patient

തിരുവനന്തപുരം: ലോകത്ത് തന്നെ അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എച്ച്1 എൻ1, പക്ഷിപ്പനി... രോഗങ്ങളുടെ കൂടാരമായി മാറിയിരിക്കുകയാണ് കേരളം. ആരോഗ്യ രംഗത്ത് രാജ്യത്ത് നമ്പർ വൺ എന്ന വിശേഷണമുള്ള കേരളത്തിൽ അവസാനം ആശങ്കയുണർത്തി എത്തിയിരിക്കുന്നത് കോളറയാണ്.

Advertisment

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിലാണ് കോളറ സ്ഥിരീകരിച്ചത്. നമ്മുടെ ആരോഗ്യ സംവിധാനം പകർച്ച വ്യാധികളെ നിലയ്ക്ക് നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നതിനാലാണ് സ്ഥിതി അതീവ ഗുരുതരമാവാത്തത്. നിപ്പയും കോവിഡും രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തതും കേരളത്തിൽ ആയിരുന്നു.

കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.


കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.


 സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ശക്തമായ വയറിളക്കമോ ഛർദിലോ നിർജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.
 
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.


 തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക.  പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.  വയറിളക്കമോ ഛർദിലോ ഉണ്ടായാൽ ധാരാളം പാനീയം കുടിയ്ക്കുക


 കാലവർഷം സജീവമായതോടെ സംസ്ഥാനത്ത് പനിയും പടരുകയാണ്. നിത്യേന ആശുപത്രികളിൽ ചികിത്സ തേടുന്നത് പതിനായിരത്തിലേറെ പേരാണ്. കൂടുതലും പകർച്ചപ്പനിയാണ്. അതിനൊപ്പം ഡെങ്കിപനിയും എലിപ്പനിയുമുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച് - വൺ എൻ-വൺ വർദ്ധനയും ആശങ്കജനകമാണ്. മഴക്കാലമായതിനാലണ് പകർച്ച വ്യാധികൾ പിടിമുറുക്കുന്നതെന്ന് ആരോഗ്യ വിദ്ധഗ്ദ്ധർ പറയുന്നു. ജൂണിൽ 253 പേർക്ക് എലിപ്പനി ബാധിച്ചു. ഇതിൽ 18 പേർ മരിച്ചു.  

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), പകർച്ചപനി, എലിപ്പനി രോഗികൾ കൂടിയതോടെ മെഡിക്കൽ കോളജ് അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കാൻ സ്ഥലമില്ലാതായി. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ വൻ വർദ്ധനയാണ്. കൂടുതലും പകർച്ചപ്പനിയാണ്. ഈ വർഷം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ബാധിതർ വളരെ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ പകർച്ചവ്യാധികളും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്.  വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്.  സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സർക്കാർ മുന്നറിയിപ്പുണ്ട്.

Advertisment