കൊച്ചി: കേസ് കോടതി പരിഗണിക്കാനിരിക്കെ സമൻസ് അയച്ച ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമെന്ന് മുന്‍ ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായ ടോ. ടി.എം. തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് കാലത്ത് തനിയ്ക്കെതിരെ ദുഷ്പ്രചാരണം നടത്താൻ വേണ്ടിയുള്ളതാണ് ഇഡിയുടെ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടുവർഷമായി ഇതെല്ലാം അന്വേഷിച്ചുനടക്കുന്നവർക്ക് ഇപ്പോൾ എന്തിനാണ് ഇത്ര ധൃതിയെന്ന് തോമസ് ഐസക്ക് ചോദിച്ചു. തിങ്കളാഴ്ച കോടതിയിൽ പരാതിനൽകി പരിരക്ഷ ആവശ്യപ്പെടും. ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കുപ്പൊടിയാക്കുമോ ? ഇവിടെ ആർക്കും ഇഡിയെ പേടിയില്ലെന്നും അതിന് വടക്കേ ഇന്ത്യയിൽപോയി നോക്കിയാൽ മതിയെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡി വീണ്ടും നോട്ടീസയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല.