പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണ വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി ഏറ്റുമാനൂരിലെ വിഗ്രഹ മോഷണം. വിഗ്രഹം അന്വേഷിച്ചിറങ്ങിയ പോലീസ് നേരിട്ടതു പ്രതിസന്ധികളും പ്രതിഷേധങ്ങളും. ഒടുവില്‍ തെളിഞ്ഞതു നിരവധി ക്ഷേത്രങ്ങളിലെ മോഷണം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ  നിവേദ്യ ഉരുളി മോഷണ വിവാദമാണ് ഇപ്പോള്‍ സമൂഹത്തിലെ ചര്‍ച്ചാ വിഷയം

New Update
ettumanoor idol

കോട്ടയം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ  നിവേദ്യ ഉരുളി മോഷണ വിവാദമാണ് ഇപ്പോള്‍ സമൂഹത്തിലെ ചര്‍ച്ചാ വിഷയം. സംഭവത്തില്‍ പിടിയിലായ ഹരിയാന സ്വദേശികള്‍ ഉരുളി മോഷ്ടിച്ചതല്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Advertisment

കനത്ത സുരക്ഷാ വലയത്തിലുള്ള ക്ഷേത്രത്തില്‍ നിന്നു ഉരുളി മോഷണം പോയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതോടെയാണു ക്ഷേത്രങ്ങളില്‍ നടന്ന കുപ്രസിദ്ധ മോഷണങ്ങളും ചര്‍ച്ചയാകുന്നത്.


കേരളത്തിലെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ച മോഷണങ്ങളില്‍ ഒന്നായിരുന്നു ഏറ്റുമാനൂരിലേത്. 1981 മേയ് 24നാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ വിഗ്രഹം മോഷണം പോകുന്നത്. ഏറ്റുമാനൂരപ്പന്റെ സ്വര്‍ണ വിഗ്രഹം മോഷണം പോയി എന്ന വിവരം നാട്ടില്‍ കോളിളക്കം തന്നെ സൃഷ്ടിച്ചു.


 ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണന്‍കുട്ടി പുലര്‍ച്ചെ  വിളക്കുകള്‍ കെടുത്തി ശ്രീകോവിലിന് മുന്നിലെത്തിയപ്പോള്‍ ശ്രീകോവിലിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടതോടെയാണു വിഗ്രഹം മോഷണം പോയ വിവരം പറുത്തറിയുന്നത്.

കൃഷ്ണന്‍കുട്ടി ഉടന്‍ തന്നെ വിവരം ദേവസ്വം മാനേജര്‍ വി. നാരായണ പിള്ളയെ വിവരമറിയിച്ചു. അപ്പോഴേക്കും ക്ഷേത്രം മേല്‍ശാന്തിയെത്തി ശ്രീകോവിലിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തില്‍ തീര്‍ത്ത മൂലവിഗ്രഹം കാണാതായതായി കണ്ടെത്തി.

police Untitledmani


വിവരം അറിഞ്ഞെത്തിയ പോലീസ് മോഷ്ടാക്കളെ തേടി കേരളത്തിനകത്തും പുറത്തും പാഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മോഷ്ടാക്കളെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. ലക്ഷക്കണക്കിനു രൂപ വിലമതിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും എടുക്കാതെ വിഗ്രഹം മാത്രമാണ് മോഷണം പോയതെന്നതും പോലീസിനെ കുഴക്കി. 


അന്വേഷണം പുരോഗമിച്ചിട്ടും വിഗ്രഹം തിരിച്ചു പിടിക്കാന്‍ സാധിക്കാതെ വന്നതോടെ ഭക്തര്‍ സംഘടിച്ചു പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ അന്വേഷണ സംഘം കടുത്ത സമ്മര്‍ദത്തിലായി. പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മോഷണം പ്രചാരണ ആയുധമാക്കിയതോടെ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാരും പ്രതിരോധത്തിലായി.

തുടക്കത്തിൽ ശ്രീകോവിലിന്റെ പൂട്ടു തകര്‍ത്തു മോഷ്ടാക്കള്‍ അകത്തുകയറാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ഇരുമ്പുപാര അമ്പലകിണറില്‍നിന്നു കണ്ടെത്തിയിരുന്നു. ശ്രീകോവിലിനുള്ളില്‍ മോഷ്ടാക്കള്‍ തുറന്നുവച്ചിരുന്ന ഒരു പെട്ടി മണത്തശേഷം പോലീസ് നായ പൂജാരികള്‍ കുളിക്കുന്ന വാലാങ്കുളത്തിലേക്കാണ് ആദ്യം ഓടിയെത്തിയത്.  

വാലാങ്കുളത്തില്‍ ചാടിയ പോലീസ് നായ പിന്നീടു തെക്കേഗോപുര വാതിലിലൂടെ കിഴക്കേ നടയിലെത്തി. വീണ്ടും പുറത്തിറങ്ങിയ നായ പോയത് ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്കായിരുന്നു.

 ബസ് സ്റ്റാന്‍ഡില്‍നിന്നു തിരികെ ക്ഷേത്രത്തിലേക്കു വന്ന നായ ക്ഷേത്രത്തിനടുത്തുള്ള ചായക്കടയിലും കയറി. പോലീസ് നായ എത്തിയതറിഞ്ഞു നിരവധി ആളുകളും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.


പിന്നീട് അമ്പലത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. അമ്പലക്കുളം വറ്റിച്ചു പരിശോധിച്ചു. എന്നിട്ടും സഹായകരമായ ഒരു വിവരവും ലഭിച്ചില്ല.


ഇതോടെ നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ യോഗങ്ങളും നടത്തി. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അമ്പലനടയില്‍ സത്യഗ്രഹയജ്ഞം ആരംഭിച്ചു. സംഭവദിവസം ഒരു കാര്‍ ക്ഷേത്രപരിസരത്തുനിന്ന് എറണാകുളത്തേക്കു പോയതായി പോലീസിനു വിവരം ലഭിച്ചു. കാറിനു പിന്നാലെ അന്വേഷണം നടന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

ഇതോടെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം എവിടെ പോയെന്നറിയാതെ പരക്കം പാഞ്ഞ പോലീസിനു ക്ഷേത്രക്കുളത്തില്‍നിന്നു ലഭിച്ച ഒരു കടലാസാണു കേസില്‍ വഴിത്തിരിവായത്. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറായിരുന്നു അത്‌.


 പാറശാലയിലെ രമണിയെന്ന കുട്ടിയുടെ വിലാസം രേഖപ്പെടുത്തിയ പേപ്പറായിരുന്നു അത്. തുടര്‍ന്നു പോലീസ് രമണിയുടെ വീട്ടിലേക്കെത്തി. രമണിയിലൂടെ പേപ്പര്‍ വിറ്റ ഇരുമ്പുകട ഉടമസ്ഥനിലേക്ക്  പോലീസ് എത്തി. ചോദ്യം ചെയ്തപ്പോള്‍ രണ്ടു ദിവസം മുന്‍പു രണ്ടുപേര്‍ അവിടെനിന്ന് ഒരു പാര വാങ്ങിയതായി വ്യക്തമായി. ഇതോടെ ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.  


prison

അന്വേഷണം മുന്നോട്ടു പോകുമ്പോഴാണു പാറശാലയ്ക്കടുത്ത് ഓലത്താന്നിയില്‍ അടുത്തിടെ നടന്ന കൊലപാതകക്കേസിലെ പ്രതികള്‍ അറസ്റ്റിലായത്.  ദിലീപ് കുമാര്‍, സുരേഷ്‌കുമാര്‍, സ്റ്റീഫന്‍ എന്നിവരായിരുന്നു പ്രതികള്‍. ഓലത്താന്നിയിലെ ഒരു വീട്ടില്‍നിന്ന് ആഭരണങ്ങളും മറ്റും മോഷ്ടിച്ചശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനുവേണ്ടി വേലക്കാരന്‍ രവീന്ദ്രനെ വധിക്കുകയായിരുന്നു. രവീന്ദ്രനും മോഷണ സംഘത്തിലുണ്ടായിരുന്നു.

 ഇതിലെ സ്റ്റീഫന്‍ പല കേസുകളിലും പ്രതിയാണ്. അടുത്തിടെ ഒരു മോഷണത്തിനു ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയതേയുള്ളൂ. പോലീസ് നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ഏറ്റുമാനൂരിലെ വിഗ്രഹം മോഷ്ടിച്ചത് താനാണെന്നു സ്റ്റീഫന്‍ വെളിപ്പെടുത്തിയത്. വിഗ്രഹം വീട്ടിനോടു ചേര്‍ന്ന കൃഷിയിടത്തില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും സ്റ്റീഫന്‍ വിവരം നല്‍കി. പാറശാല പോലീസ് വിഗ്രഹ മോഷണ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിവരമറിയിച്ചു.

സ്റ്റീഫനെ കസ്റ്റഡിയില്‍ എടുത്ത നടത്തിയ അന്വേഷണത്തില്‍ ഏറ്റുമാനൂരിലെ മോഷണത്തിനൊപ്പം ഹരിപ്പാട്, മാന്നാര്‍, പരശുവയ്ക്കല്‍ ക്ഷേത്രങ്ങളിലെ മോഷണ വിവരവും പുറത്തു വന്നു. ഏറ്റുമാനൂരിലെ വിഗ്രഹം പോലീസ് സ്റ്റീഫന്റെ വീട്ടിനടുത്തുനിന്ന് പിന്നീട് കണ്ടെടുക്കുകയുമായിരുന്നു. കുറ്റം ഏറ്റുപറഞ്ഞ സ്റ്റീഫന് ആറുവര്‍ഷം കഠിനതടവ് ലഭിച്ചു. പിന്നീടിയാള്‍ മാനസാന്തരപ്പെട്ടതായുള്ള വാർത്തകളും അന്നു വന്നിരുന്നു. 

മോഷണം പോയ വിഗ്രഹം ഒരു പുതിയ കെ.എസ്.ആര്‍.ടി.സി ബസില്‍ വമ്പിച്ച ആഘോഷങ്ങളോടെയാണു ഏറ്റുമാനൂരില്‍ തിരികെയെത്തിച്ചത്. അന്നു നാടാകെ കൊടിതോരണങ്ങളാല്‍ അലങ്കരിച്ചായിരുന്നു വിഗ്രഹത്തെ ഏറ്റുമാനൂരപ്പന്റെ മണ്ണിലേക്കു വീണ്ടും വരവേറ്റത്.

Advertisment