/sathyam/media/media_files/2024/10/24/RyKer9cMLF4JA2ZQGtnE.jpg)
പത്തനംതിട്ട: തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ 21 വര്‍ഷങ്ങള്‍ക്കു മുന്‍പു മുങ്ങി, വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും മരിച്ചുപോയി എന്നു കരുതിയായാള്‍ പിന്നീട് പൊങ്ങിയതു മലബാര്‍ പബ്ലിക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവിയില്‍.
കേള്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന സംഭവങ്ങളുടെ തുടക്കം പത്തനംതിട്ടയില്‍ നിന്നു. മുപ്പതോളം കേസുകളില്‍ പ്രതിയായ പത്തനംതിട്ട മേലെവെട്ടിപ്പുറം പിച്ചായത്ത് വീട്ടില്‍ (മഞ്ജു ഭവനം) പി.ഡബ്ല്യു.ഡിയില്‍ സീനിയര്‍ സൂപ്രണ്ട് ആയി ജോലി ചെയ്തിരുന്ന ഫസലുദ്ദീന്‍ ആണു ഏവരെും അമ്പരപ്പിച്ച കഥയിലെ താരം.
വിസ തട്ടിപ്പ്, ചെക്ക് കേസ് , വിശ്വാസവഞ്ചന എന്നീ കേസുകളില്‍ പിടിയിലായ ഫസലുദ്ദീനാണു 21 വര്‍ഷം മുന്‍പു പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത്.
പോലീസ് ഫസലുദ്ദീന്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച യാതൊരുവിവരവും ലഭിച്ചില്ല. വര്‍ഷങ്ങളോളം ഇയാളെക്കുറിച്ചു വിവരമൊന്നും ലഭിക്കാതെ വന്നതോടെ മരിച്ചുപോയിരിക്കാമെന്നു ബന്ധുക്കളും നാട്ടുകാരും വിശ്വസിച്ചിരുന്ന പ്രതിയെ മലപ്പുറം ജില്ലയില്‍ നിന്നും പത്തനംതിട്ട പോലീസ് ജീവനോടെ പിടകൂടിയതോടെയാണ് സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കും വിധം നടത്തിയ ആള്‍മാറാട്ടം പുറത്താകുന്നത്.
2003 ല്‍ വിവിധ കേസുകളില്‍ ജാമ്യം എടുത്തു മുങ്ങിയ പ്രതിയെ പിടിക്കുന്നതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചു പത്തനംതിട്ട പോലീസ് സ്‌റ്റേഷനു നിര്‍ദേശം നല്‍കിയതോടെയാണ് ഫസലുദ്ദീനെ അന്വേഷിച്ച് പത്തനംതിട്ട് പോലീസ് ഇറങ്ങുന്നത്.
പോലീസ് അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ ശല്യം കാരണം ഫസലുദ്ദീന്റെ ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നതായി കണ്ടെത്തി. തുടര്‍ന്നു വീടും വസ്തുവും വിറ്റു കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളില്‍ ഒളിച്ചു കഴിയുകയാണെന്നു പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
പോലീസ് വിവിധ കാലഘട്ടങ്ങളില്‍ അന്വേഷിച്ചതില്‍ അവസാനം പ്രതി ഫസലുദ്ദീന്‍ മരണപ്പെട്ടു പോയതായി സംശയിക്കുന്നതായി ബന്ധുക്കളില്‍ നിന്നും പരിചയമുള്ളവരില്‍ നിന്നും പോലീസിന് ലഭിച്ച വിവരം. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതല ഏറ്റെടുത്ത ശേഷമാണു കേസിന്റെ ഗതി മാറുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ ലോങ്ങ് പെയിന്റിങ് വാറന്റുകളുടെ കണക്കുകളും, പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ഡീറ്റെയില്‍സും ശേഖരിക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കുകയും പിടികിട്ടാപ്പുള്ളികളായ പ്രതികളെ അന്വേഷിച്ച് കണ്ടെത്താന്‍ കര്‍ശന നിര്‍ദേശവും നല്‍കി.
എസ്.പിയുടെ ഈ നിര്‍ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പി. നന്ദകുമാര്‍ എല്‍.പി. വാറണ്ട് കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ എസ്.എച്ച്.ഒ ഷിബു കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജെ.എസ്. ജിനു, സി.പി.ഒമാരായ രജിത്ത്. കെ. നായര്‍, ഷഫീഖ് , ആഷേര്‍ മാത്യു എന്നീ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
എല്‍.പി. വാറണ്ട് കേസുകളിലെ പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ഫയലുകള്‍ അന്വേഷണസംഘം പരിശോധിച്ചതില്‍ മുപ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ഉള്ള പ്രതി ഫസലുദ്ദീന്റെ ഫയലുകള്‍ ശ്രദ്ധയില്‍ പെടുന്നത്.
പാവപ്പെട്ട കുടുംബങ്ങളിലെ ജോലി അന്വേഷിച്ചു നടന്ന ചെറുപ്പക്കാരെ വിദേശത്ത്‌ജോലി വാഗ്ദാനം ചെയ്തു ഇവരില്‍ നിന്നു പണം വാങ്ങിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഫസലുദ്ദീന്‍ തട്ടിപ്പ് നടത്തിയിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫസലുദ്ദീന്റെ തട്ടിപ്പിനിരയായ കലഞ്ഞൂര്‍ മാങ്കോട് സ്വദേശിയും രണ്ടു വൃക്കകളും തകരാറിലായി ചിത്സയില്‍ കഴിയുന്നതു കണ്ടെത്തിയത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ഡോക്ടറുടെ നിര്‍ദേശം കിട്ടിയിട്ടും പണം ഇല്ലാത്തതിനാല്‍ ആഴ്ചതോറും ഡയാലിസിസ് നടത്തിവരുന്നതുമായ മുജീബിന്റെ ദുരിതപൂര്‍ണമായ ജീവിതമാണ് പ്രതി ഫസലുദ്ദീനെ എങ്ങനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ അന്വേഷണ സംഘം കരുക്കള്‍ നീക്കിയത്.
മുന്‍കാലങ്ങളിലെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയ പ്രതി ഫസലുദ്ദീന്‍ മരണപ്പെട്ടു പോയി എന്ന അതെ വിവരങ്ങളാണ് ഈ സംഘത്തിനും ലഭിച്ചത്.
പ്രതി മരിച്ചെങ്കില്‍ പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാം എന്ന നിലപാട് എടുത്തു ഈ അന്വേഷണസംഘം. ഇതിനായി ഫസലുദ്ദീന്റെ ബന്ധുക്കളോടും പരിചയക്കാരോടും പ്രതിയുടെ മക്കളെക്കുറിച്ച് അന്വേഷിച്ചു.
ഈ അന്വേഷണത്തില്‍ ഒരു മകള്‍ പത്തനംതിട്ടയില്‍ എവിടെയോ താമസം ഉണ്ടെന്നും മറ്റു മക്കള്‍ എവിടെയാണെന്നും ആര്‍ക്കും അറിയില്ലെന്ന് ഒരു ബന്ധുവില്‍ നിന്നും അറിയാന്‍ സാധിച്ചു. അന്വേഷണ സംഘം പിന്നീട് മകളുടെ വീട് കണ്ടെത്തുകയും ഫസലുദ്ദീനെ പറ്റി അന്വേഷിച്ചപ്പോള്‍ മരണപ്പെട്ടു പോയി എന്ന സംശയമാണു മകളും പറഞ്ഞത്.
മറ്റു മക്കളെ അന്വേഷിച്ചതിലും ആരെ പറ്റിയും യാതൊരു അറിവും ഇല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്നു മകളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ വന്ന കോളുകള്‍ മുഴുവനും വിശദമായി പരിശോധിച്ചതിലൂടെ മറ്റു സഹോദരങ്ങള്‍ എവിടെയാണു താമസം എന്ന് അറിയാന്‍ സാധിച്ചു.
മൂന്നു മക്കളുടെയും കോള്‍ ഡീറ്റെയില്‍സ് വിശദമായി പരിശോധിച്ചു. ഇതിൽ നിന്നു മൂന്നു പേരെയും വിളിക്കുന്ന ഒരു മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ച് ഇതിലേക്കു വരുന്ന കോളുകളും എല്ലാവിധ മെസേജുകളും വിശദമായി പരിശോധിച്ചു നടത്തിയ അന്വേഷണമാണു മരിച്ചുപോയി എന്നു നാടാകെ വിശ്വസിച്ച പ്രതി ഫസലുദ്ദീനെ മലപ്പുറം ജില്ലയില്‍ പുതുപ്പറമ്പ് സ്ഥലത്ത് മലബാര്‍ പബ്ലിക് സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തു വരുകയാണെന്ന് കണ്ടെത്തിയത്.
മാനേജ്‌മെന്റിനെ റിട്ടയേര്‍ഡ് സബ് കലക്ടര്‍ ആണെന്നു പറഞ്ഞു കബളിപ്പിച്ചാണു ഫസലുദ്ദീന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി നേടിയത്. അന്വേഷണം സംഘം അറസ്റ്റു ചെയ്ത പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.