/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
തിരുവനന്തപുരം: കേരളത്തിൽ പതിവായി മാറിയിരിക്കുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ ശക്തമായ തീരുമാനങ്ങളുമായി ഗതാഗത വകുപ്പ്.
അപകട സാധ്യത ഏറ്റവും കൂടുതലുളള ബ്ളാക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പിൻെറ പരിശോധന ശക്തമാക്കുകയാണ് പ്രധാന തീരുമാനം.
അപകടം വിതയ്ക്കുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും തീരുമാനിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.
പാലക്കാട് കരിമ്പ പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൻെറ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് റോഡ് അപകടങ്ങൾ തടയാൻ ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടത്.
അപകടം ഉണ്ടായ പനയംപാടത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കാനുളള നടപടി തുടങ്ങും. ഇപ്പോൾ തന്നെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അപകട വളവിൽ സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. സ്ഥലത്തെ ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് നിർമാണ കരാർ. നിർമാണജോലികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് - കോഴിക്കോട് പാതയിൽ 16 സ്ഥലങ്ങളിലാണ് അപകട സാധ്യത കൂടിയ ബ്ളാക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുളളത്.
ഈ സ്ഥലങ്ങളിലെ റോഡിൻെറ അലൈൻമെന്റിൽ അടക്കം മാറ്റം വരുത്താൻ ദേശിയപാത അഥോറിറ്റിയോട് ആവശ്യപ്പെടും. റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് കർശനമായ പരിശോധന നടത്തും.
മോട്ടോർ വാഹനവകുപ്പിൻെറ എൻഫോഴ്സ്മെന്റ് സംവിധാനത്തിനായിരിക്കും ഇതിൻെറ ചുമതല. സ്വകാര്യ ബസ് ഇടിച്ച് ആരെങ്കിലും മരണപ്പെട്ടാൽ ആ ബസിൻെറ പെർമിറ്റ് ആറ് മാസത്തേക്ക് റദ്ദാക്കും.
സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകാനും എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും നിരാക്ഷേപപത്രം (എൻ.ഒ.സി) നിർബന്ധമാക്കാനും ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.
എല്ലാ ബസുകളിലും ക്യാമറ നിർബന്ധമാക്കാൻ തീരുമാനിച്ചതായും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ബസുകളിൽ ക്യാമറ ഘടിപ്പിക്കാൻ മാർച്ച് മാസം വരെ സമയം അനുവദിക്കും.
കോടതി വിധി പ്രകാരമാണ് ബസിൽ ക്യാമറകൾ നിർബന്ധമാക്കാൻ തീരുമാനിച്ചത്.ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മോട്ടോർ ബൈക്ക് നൽകുന്നതും പരിഗണനിയിലുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
സ്വകാര്യബസുകളുടെ മത്സര ഓട്ടം ഒഴിവാക്കാൻ ജിയോ ടാഗ് സംവിധാനം ഏർപ്പെടുത്തും. ബസ് ഉടമകളുടെ സംഘടനകൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജിയോടാഗ് സംവിധാനം ഏർപ്പെടുത്താൻ ആദ്യം ബസുടമകൾക്ക് അവസരം നൽകും.
അവർ ചെയ്തില്ലെങ്കിൽ സർക്കാർ തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ബസുകൾ വൈകുന്നേരത്തോടെ സർവീസ് അവസാനിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ബസുകൾ രാത്രിയും സർവീസ് നടത്തണം. എല്ലാ സ്ഥലത്തും രാത്രി ഒരു ബസ് ഓടുന്നു എന്ന് ഉറപ്പ് വരുത്തണമെന്നാണ് നിർദേശം.