/sathyam/media/media_files/2025/01/14/gopan-swami.webp)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദത്തിൽ അടിമുടി ദുരൂഹത. മരണം ആരെയും അറിയിച്ചില്ല എന്നതിനാൽ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
അടക്കം ചെയ്ത സമാധി സ്ഥലം പൊളിച്ച് നിയമപരമായ പരിശോധനകൾ നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചെങ്കിലും അത് നടപ്പാക്കുക പോലീസിന് അത്ര എളുപ്പം ആകില്ല.
വിശ്വാസം ആണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് വൈകാരികമായി ചെറുത്തു നിൽക്കുന്ന കുടുംബത്തെ പറഞ്ഞ് മനസിലാക്കുകയും എളുപ്പമല്ല. എന്നാൽ അന്ധവിശ്വാസത്തിനു കൂട്ടുനിൽക്കാൻ ആവില്ലെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നുമുണ്ട്.
കല്ലറ പൊളിച്ചു പരിശോധിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ ഗോപൻ സ്വാമിയുടെ മരണ കാരണം വ്യക്തമാകു. നിയമത്തിനു മുന്നിൽ സംഭവത്തിൽ കൊലപാതകം നിഴലിക്കുന്നുണ്ട്. അവിടെ വിശ്വാസം എന്നൊന്നില്ല. മാത്രമല്ല, ഇത് ഒരു പൊതുവികാരവും അല്ലതാനും.
കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കും.
മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലറ പൊളിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്.
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഉടൻ കുടുംബത്തിന് നോട്ടീസ് നൽകി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കല്ലറ പൊളിച്ചു പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും.
എന്നാൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധി ഒരുക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നും മകൻ സനന്ദനൻ പറഞ്ഞു.
അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മക്കളാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട് മക്കൾ നൽകിയ മൊഴികളിൽ ഉൾപ്പെടെ അവ്യക്തയുള്ളതിനാൽ അന്വേഷണം വേഗത്തിൽ ആക്കാൻ ആണ് പോലീസ് തീരുമാനം.