Advertisment

മറിയം റഷീദയെ  പൂർണ്ണ നഗ്നയാക്കി കൈകൾ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടിൽ അടിച്ചു, കസേര ഒടിഞ്ഞു പോയി ! ചാരക്കേസ് ഒരു ഇൻസ്പെക്ടറുടെ മോഹഭംഗത്തിൽ നിന്ന് ഉടലെടുത്ത വെറും കള്ളക്കഥയെന്ന് സിബിഐ; വിസ കാലാവധി നീട്ടാനെത്തിയ മാലിക്കാരെ ഹോട്ടലിലെത്തി ഇൻസ്പെക്ട‌ർ കടന്നു പിടിച്ചു; വ്യാജതെളിവുകൾ കെട്ടിച്ചമച്ച പൊലീസിന് വൻ നാണക്കേട്

പൊലീസ് കെട്ടിച്ചമച്ച ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുടെ കുന്തമുന അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയൻ എന്ന എസ്. വിജയനിലേക്ക് തിരിച്ച് സി.ബി.ഐ കുറ്റപത്രം

New Update
cbi 1

തിരുവനന്തപുരം: പൊലീസ് കെട്ടിച്ചമച്ച ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുടെ കുന്തമുന അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയൻ എന്ന എസ്. വിജയനിലേക്ക് തിരിച്ച് സി.ബി.ഐ കുറ്റപത്രം. സർക്കാർ ജീവനക്കാർ വ്യാജ തെളിവിനായി രേഖകൾ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്ന ആദ്യ നിലപാടിൽ നിന്ന് മാറി സ്ത്രീത്വത്തെ അപമാനിക്കാനുളള ഗൂഡാലോചനയിലേക്ക് അന്വേഷണം നീളാനും സി. ബി.ഐയെ പ്രേരിപ്പിച്ചത് വിജയന്റെ പ്രവർത്തികളാണ്.

Advertisment

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വിജയന്റെ വഴിവിട്ട പ്രവർത്തികളെക്കുറിച്ചുള്ള സാക്ഷി മൊഴികൾ സി. ബി.ഐ കോടതിയിൽ ഹാജരാക്കിയത്.

വിസ കാലാവധി നീട്ടികിട്ടുന്നതിനാണ് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ 1994 ഒക്ടോബർ പത്തിന് എത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടറായ വിജയൻ അവരോട് തന്നെ ഓഫീസിൽ വന്ന് കാണാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെ വച്ച് മറിയം റഷീദയുടെ വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങി വച്ചു.


 ഒക്ടോബർ 13ന് വിജയൻ മറിയം റഷീദ താമസിക്കുന്ന ഹോട്ടലിലെത്തി അവരെ കടന്നു പിടിച്ചു. ഇതിനെ മറിയം എതിർത്തപ്പോൾ മുറിവിട്ട് പോയ വിജയൻ ഹോട്ടൽ ജീവനക്കാരോട് മറിയം ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന വിവരം അന്വേഷിച്ചു.


ഐ.എസ്.ആർ.ഒയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ ഒരു ശാസ്ത്രഞ്ജനുമായി നിരന്തരം ബന്ധപ്പെടുന്നു എന്ന് മനസിലാക്കി. ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന ആർ. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആർ. ബി. ശ്രീകുമാറിനെയും അറിയിച്ചു. ഒക്ടോബർ 17ന്  വിസ കാലാവധി കഴിയുന്നത് വരെ മറിയത്തിന്റെ പാസ്‌പോർട്ടും വിമാന ടിക്കറ്റും മടക്കി നൽകാതെ അവരെ തടഞ്ഞുവച്ച വിജയൻ വിസ കാലാവധി കഴിഞ്ഞും കേരളത്തിൽ താമസിച്ചെന്നാരോപിച്ച് ഫോറിനേഴ്‌സ് ആക്ട് പ്രകാരം മറിയത്തിനെതിരെ കേസെടുത്തു.

ഒക്ടോബർ 20ന്  അവരെ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. മാദ്ധ്യമ പ്രവർത്തകരും ആ സമയം കോടതിയിലെത്തി. പിറ്റേന്നു മുതൽ ചാരക്കേസ് കഥകൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

മറിയം റഷീദയെ അറസ്റ്റ് ചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. ചാരക്കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് എങ്ങനെയാണ് ഇതുസംബന്ധിച്ച വാർത്ത ലഭ്യമായതെന്ന് സി.ബി.ഐ ചോദിച്ചപ്പോൾ വിവരങ്ങൾ നൽകിയത് വിജയനാണെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകരടക്കം മൊഴി നൽകി. വിജയൻ നല്ലൊരു വാർത്താ സ്രോതസ്സാണെന്ന് വരെ മാധ്യമ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്.

 ആദ്യ അറസ്റ്റ് മുതൽ 12 ദിവസം പോലീസ് കസ്റ്റഡി ലഭിച്ചിട്ടും വിജയൻ സംതൃപ്തനായില്ലെന്നും കൂടുതൽ ദിവസം കസ്റ്റഡി വേണമെന്ന ആവശ്യം ഉന്നയിച്ചെന്നും അന്നത്തെ എ.പി.പി ഹബീബുളള മൊഴി നൽകി. നിയമപരമായി അതിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയപ്പോൾ കസ്റ്റഡി കലാവധി തീരുന്നതിന് തൊട്ട് മുൻപ് ചാരക്കേസ് രജിസ്റ്റർ ചെയ്തു. താൻ നിർദ്ദേശിച്ചിട്ടാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തതെന്ന് വിജയൻ കേസ് ഡയറിയിൽ എഴുതി വച്ചത് കളവാണെന്നും താൻ അങ്ങനെ ഒരു നിർദ്ദേശം നൽകിയിട്ടില്ലെന്നും ഹബീബുളള സി.ബി.ഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.

സാധാരണ ഗതിയിൽ കമ്മിഷണർ എഴുതി നൽകുന്ന കേസുകളാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് വിജയനൊപ്പം ജോലി നോക്കിയിരുന്ന മറ്റൊരു സർക്കിൾ ഇൻസ്‌പെകടർ സി. സുരേഷ് ബാബു മൊഴി നൽകി. ചാരക്കേസ് അന്വേഷിക്കാൻ അത്തരം ഒരു നിർദ്ദേശം ഇല്ലാതിരിക്കെയാണ് വിജയൻ അന്വേഷണവുമായി മുന്നോട്ടു പോയത്.

ശാസ്ത്രജ്ഞനായ ശശികുമാറും മറിയം റഷീദയും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പി.എസ്.എൽ.വി. ക്രയോജനിക് സാങ്കേതിക വിദ്യ അടങ്ങിയ രേഖകൾ പുറത്തുപോയെന്നും ആരോപിച്ച് രാജീവനും ശ്രീകുമാറും വിജയനും ചേർന്ന് മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസ് എടുക്കാൻ തീരുമാനിച്ചു. നവംബർ 14ന് സിബി മാത്യൂസിനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിബി മാത്യൂസിന്റെ നിർദ്ദേശ പ്രകാരമാണ് ഡി. ശശികുമാർ, കെ. ചന്ദ്രശേഖർ, നമ്പിനാരായണൻ, എസ്.കെ. ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്ത്.

നവംബർ 30ന്  അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഗസ്റ്റ് ഹൗസിൽ വച്ച് പൊലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മർദ്ദനത്തിൽ കുഴഞ്ഞുവീണ് അവശനായ നമ്പി നാരായണനെ ചികിത്സിക്കാൻ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന്  റിട്ട. എസ്.പി ബേബി ചാൾസ് മൊഴി നൽകി. നമ്പി നാരായണന്റെ അവസ്ഥ അറിയിച്ചപ്പോൾ അന്നത്തെ ഡിവൈ.എസ്.പി ജോഷ്വോ ആണ് ഡോക്ടറെ വിളിക്കാൻ നിർദ്ദേശിച്ചത്. തിരുമല ശ്രീകൃഷ്ണ ഹോസ്പിറ്റലിലെ ഡോ. വി. സുകുമാരനാണ് നമ്പിനാരായണനെ പരിശോധിച്ചത്.


 നമ്പി ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മർദ്ദിച്ചാൽ മരിച്ചു പോകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. നമ്പിനാരായണന്റെ കാൽമുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പൊലീസ് തന്നെ ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്പി നാരായണൻ പരാതി പറഞ്ഞതായി ഡോക്ടർ മൊഴി നൽകി.


 വിജയനും എസ്.ഐ ആയിരുന്ന തമ്പി.എസ്. ദുർഗ്ഗാ ദത്തും തന്നെ ക്രൂരമായി മർദ്ദിച്ചതായി മറിയം റഷീദയെ ജയിലിൽ കണ്ട മുതിർന്ന മാദ്ധ്യമപ്രവർത്തകനോട് അവർ പറഞ്ഞിരുന്നു. പൂർണ്ണ നഗ്നയാക്കി കൈകൾ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടിൽ അടിച്ചു. കസേര ഒടിഞ്ഞു പോയതായി മറിയം പറഞ്ഞിരുന്നു. മറിയത്തിന്റെ കാലുകൾ  ജയിലിൽ വച്ച് അവർ കാട്ടിത്തന്നു. ആ കാഴ്ച ഹൃദയഭേദകമായിരുന്നെന്നും മാദ്ധ്യമപ്രവർത്തകൻ നൽകിയ മൊഴിയും സി. ബി.ഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Advertisment